കൊൽക്കത്ത: സന്ദേശ്ഖാലിയിലെ ബലാത്സംഗക്കേസിൽ പ്രധാന പ്രതിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ഷാജഹാൻ ഷെയ്ഖ് അറസ്റ്റിലായത് നിരന്തരമായ പ്രതിഷേധങ്ങൾക്കൊടുവിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകന്ദ മജുംദാർ പ്രതികരിച്ചു. ടിഎംസി നേതാവിനെ അറസ്റ്റ് ചെയ്യാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപിയുടെ നിരന്തരമായ പ്രക്ഷോഭമാണ് സന്ദേശ്ഖാലി വിഷയത്തിൽ പ്രതിയുടെ അറസ്റ്റിലേക്ക് എത്തിച്ചത്. തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യാതെ മറ്റ് വഴികളില്ലെന്ന് മമതാ സർക്കാർ തിരിച്ചറിഞ്ഞു. ഇത്തരത്തിൽ സർക്കാർ നിർബന്ധിതരായതിനാലാണ് പാർട്ടി നേതാവിനെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായത്. സന്ദേശ്ഖാലി വിഷയത്തെയും പ്രതികളെ പിടികൂടുന്ന കാര്യത്തിലും കടുത്ത അനീതിയാണ് അവിടുത്തെ ജനങ്ങൾ നേരിട്ടത്. ആദ്യഘട്ടം മുതൽ ലൈംഗികാതിക്രമ കേസിനെ നിരസിക്കുന്ന മനോഭാവമായിരുന്നു സർക്കാരിന്റേത്. അത്തരത്തിലൊരു ലൈംഗിക ചൂഷണം സന്ദേശ്ഖാലിയിൽ നടന്നിട്ടുണ്ടെന്ന് പോലും അംഗീകരിക്കാൻ മമതാ സർക്കാർ തയ്യാറായിരുന്നില്ല. ഒടുവിൽ സന്ദേശ്ഖാലിയിലെ സ്ത്രീകളടക്കമുള്ള ജനങ്ങളുടെയും ബിജെപി പ്രവർത്തനകരുടെയും തുടർച്ചയായ പ്രതിഷേധങ്ങൾക്കൊടുവിൽ നിർബന്ധിതരായാണ് ബംഗാൾ സർക്കാർ ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്തതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.
ഷാജഹാനെ അറസ്റ്റ് ചെയ്യുകയല്ലാതെ ബംഗാൾ പോലീസിന് മറ്റ് മാർഗമുണ്ടായിരുന്നില്ലെന്ന് ബിജെപി എംഎൽഎ ശങ്കർ ഘോഷ് പ്രതികരിച്ചു. പ്രതിയെ ഇഡിക്കോ സിബിഐയ്‌ക്കോ അറസ്റ്റ് ചെയ്യാമെന്ന് കോടതി വിധി വന്നതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് അറസ്റ്റിന് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.