വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട രണ്ട് പേർ കൂടി കീഴടങ്ങി. കോളേജ് യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാനും മറ്റൊരു പ്രതിയുമാണ് കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയത്. നേരത്തെ എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡന്റ് കെ. അരുണും പോലീസിൽ കീഴടങ്ങിയിരുന്നു. ഇതോടെ പ്രതിപട്ടികയിലെ 10 പേർ പോലീസിന്റെ പിടിയിലായി. എട്ട് പേർ ഇനിയും കാണാമറയത്ത് തന്നെയാണ്.
ഇന്നലെ രാത്രി വൈകിയാണ് അരുൺ കീഴടങ്ങിയത്. കോളേജിലെ ആന്റി റാഗിംഗ് സ്ക്വാഡിലെ വിദ്യാർത്ഥി പ്രതിനിധിയായിരുന്നു അരുൺ. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിംഗ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
സമാനതകൾ ഇല്ലാത്ത, ക്രൂരതയ്ക്കാണ് സിദ്ധാർത്ഥ് ഇരയായതെന്നാണ് റിപ്പോർട്ട്. ക്രൂരമർദ്ദനത്തിനും കൊടിയ മാനസിക പീഡനത്തിനും ഇരയായെന്നാണ് വിവരം. വീട്ടിലേക്ക് പോയ സിദ്ധാർത്ഥിനെ മടക്കിവിളിച്ച് ഹോസ്റ്റൽ അന്തേവാസികളായ 130 വിദ്യാർത്ഥികൾക്ക് മുന്നിൽ നഗ്നനാക്കി നിർത്തി പരസ്യവിചാരണ നടത്തി ബെൽറ്റുകളും ഇരുമ്പുവടികളും ഇലക്ട്രിക് വയറുകളും ഉപയോഗിച്ചായിരുന്നു നേതാക്കളുടെ മർദ്ദനം. ഇതിന് മുൻപും സമാന രീതിയിലുള്ള ആക്രമണങ്ങൾ ഇവിടെ പതിവായിരുന്നുവെന്നും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു.