പാരീസ്: ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ഭേദഗതി ബില്ലിന് ഫ്രഞ്ച് സെനറ്റിന്റെ അംഗീകാരം. പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 50 പേർ എതിർത്തെങ്കിലും 267 അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. ഉടൻ തന്നെ ഇരുസഭകളും സംയുക്ത സമ്മേളനം നടത്തി അന്തിമ വോട്ടെടുപ്പ് നടത്തും. ഇതിൽ അംഗീകാരം ലഭിച്ചാൽ ബിൽ നിയമമാകും.
അമേരിക്കയിലും മറ്റ് പല രാജ്യങ്ങളിലും ഗർഭച്ഛിദ്രത്തിനുള്ള നിയമപരമായ പരിരക്ഷകൾ എടുത്തുകളയാൻ നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഫ്രാൻസിലെ നടപടികൾ എന്നതും ശ്രദ്ധേയമാണ്. ഗർഭച്ഛിദ്രം നടത്താനുള്ള അവകാശം ഭരണഘടനാപരമല്ലെന്ന് യുഎസ് സുപ്രീംകോടതി അടുത്തിടെ വിധിച്ചിരുന്നു. 1973-ലെ വിധിയാണ് അര നൂറ്റാണ്ടിന് ശേഷം പരമോന്നത കോടതി തിരുത്തിയത്. ഇതിന് പിന്നാലെ വൻ പ്രതിഷേധങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.