ഫ്രഞ്ച് മദ്ധ്യനിരയിലെ കരുത്തനും ലോകകപ്പ് ജേതാവുമായ പോൾ പോഗ്ബയ്‌ക്ക് ഫുട്ബോളിൽ നിന്ന് നാല് വർഷത്തെ വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വിലക്കിയത്. നിലവിൽ ഇറ്റാലിയൻ ക്ലബ് യുവന്റസിലാണെങ്കിലും താരം ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല. പോഗ്ബയുടെ കരാർ റദ്ദാക്കാനും സാദ്ധ്യതയുണ്ട്. ഇറ്റലിയിലെ ആന്റി ഡോപിംഗ് ട്രൈബ്യൂണലാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്
സെപ്റ്റംബറിൽ മയക്കുമരുന്ന് പരിശോധനയിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഉയർന്നതായി കണ്ടെത്തിയതിനെത്തുടർന്ന് പോഗ്ബയെ താൽകാലികമായി സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ 30 വയസുള്ള താരത്തിന് ഇനി 34-ാം വയസിലാകും കളത്തിലേക്ക് തിരികെ വരാനാവുക. ഒരു പക്ഷേ താരത്തിന്റെ കരിയർ തന്നെ അവസാനിച്ചേക്കാവുന്ന വിധിയാണിത്. നടപടിക്കെതിരെ പോൾ പോഗ്ബ അപ്പീൽ പോകുമെന്നാണു വിവരം. എങ്കിലും ഇത് മാറ്റാൻ സാദ്ധ്യതയില്ലെന്നാണ് സൂചന. അതേസമയം ഉത്തേക മരുന്നുപയോഗിച്ചത് മനഃപൂർവമല്ലെന്ന് തെളിയിക്കാൻ കഴിയുന്ന സാഹചര്യത്തിൽ വിലക്കിൽ ഇളവുണ്ടാകും.
2023 ഓഗസ്റ്റിലെ യുവന്റസിലെ ഒരു മത്സരത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് താരം പിടിക്കപ്പെടുന്നത്. പക്ഷേ പോഗ്ബ ആ മത്സരത്തിൽ ബെഞ്ചിലായിരുന്നു. തീരുമാനം ഹൃദയഭേദകമാണെന്നും താന്‍ അറിഞ്ഞുകൊണ്ട് ഒരു നിരോധിത സപ്ലിമെന്റ്‌സും എടുത്തിട്ടില്ലെന്നും പോഗ്ബ പ്രതികരിച്ചു. എന്റെ കരിയർ എന്നിൽ നിന്ന് അകലുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. 2012-16 കാലഘട്ടത്തിൽ യുവന്റസിനായി 178 മത്സരങ്ങൾ പോഗ്ബ കളിച്ചിട്ടുണ്ട്.മുട്ടിന് പരിക്കേറ്റതിനെ തുടർന്ന് 2022 ലോകകപ്പ് ഫൈനലിൽ നിന്ന് അദ്ദേഹം പുറത്തായിരുന്നു. ഇതിന് ശേഷം യുവന്റസിനായും അദ്ദേഹത്തിന് കളത്തിലിറങ്ങാൻ കഴിഞ്ഞിരുന്നില്ല. പിന്നാലെ താത്കാലിക വിലക്കും വന്നു.