തിരുവനന്തപുരം: ക്ലിഫ് ഹൗസ് ഉൾപ്പെടെയുള്ള മന്ത്രി മന്ദിരങ്ങൾ പരിതാപകരമായ അവസ്ഥയിലാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് മുമ്പ് തന്നെ അറ്റകുറ്റപ്പണികൾക്കായി പണം അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്. അറ്റകുറ്റപ്പണികൾക്കായി 48.91 ലക്ഷം രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. ഇക്കഴിഞ്ഞ 26നാണ് പണം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.
ഇന്നലെയാണ് മന്ത്രി മന്ദിരങ്ങളുടെ ശോചനീയാവസ്ഥയെ കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചത്. മരപ്പട്ടി ശല്യം രൂക്ഷമാണെന്നും ഒരു ഗ്ലാസ് വെള്ളം തുറന്നു വച്ചാൽ മരപ്പട്ടി മൂത്രം ഒഴിക്കുമോയെന്ന് പേടിച്ചാണ് മന്ത്രി മന്ദിരങ്ങളിൽ കഴിയുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. വലിയ സുഖസൗകര്യങ്ങളുള്ള മുറികളിലാണ് മന്ത്രിമാർ ജീവിക്കുന്നതെന്നാണ് പലരും കരുതുന്നത്. എന്നാലിത് തെറ്റാണെന്നുമായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ ഈ പ്രതികരണങ്ങൾ വിമർശനങ്ങൾക്കുള്ള മുൻകൂർ പ്രതിരോധമായാണ് കണക്കാക്കപ്പെടുന്നത്.















