പാലക്കാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ ജനം ടിവിയോട് തട്ടി കയറി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നിൽ എസ്എഫ്‌ഐയാണെന്നുള്ള വാർത്തയിൽ അഭിപ്രായം തേടിയതിന് പിന്നാലെയാണ് ആർഷോ ജനം ടിവി റിപ്പോർട്ടറോട് തട്ടികയറിയത്.
സംഘടന ചുമതലയിൽ ഇരുന്ന് എസ്എഫ്‌ഐക്കാർ കൊലപാതകം നടത്തിയാലും സ്ത്രീ പീഡനം നടത്തിയാലും അതിൽ സംഘടനയ്‌ക്ക് ഉത്തരവാദിത്വമില്ലേ എന്ന ചോദ്യമാണ് ആർഷോയെ പ്രകോപിപ്പിച്ചത്. കൊലപാതകത്തിൽ എസ്എഫ്‌ഐക്ക് പങ്കുണ്ടെന്നുള്ള വാർത്തകൾ മാദ്ധ്യമസൃഷ്ടിയാണ്. സമൂഹത്തിൽ മനപൂർവ്വം തെറ്റ് പ്രചരിപ്പിക്കാനാണ് മാദ്ധ്യമങ്ങളും പ്രതിപക്ഷ രാഷ്‌ട്രീയ പാർട്ടികളും ഗവർണറും ബോധപൂർവ്വം ശ്രമിക്കുന്നതെന്നും ആർഷോ പറഞ്ഞു.
അതേസമയം, സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്‌ഐക്ക് പങ്കുണ്ടെന്ന് പിതാവ് പറയാൻ കാരണം വാർത്തകൾ കണ്ടുള്ള മനോവിഷമത്തിലാണെന്നും ആർഷോ ന്യായീകരിച്ചു. എസ്എഫ്‌ഐയുടെ പലപരിപാടികളിലും പങ്കെടുത്ത വ്യക്തിയാണ് സിദ്ധാർത്ഥ്. എസ്എഫ്‌ഐയുടെ പരിപാടികളിൽ വന്നതിന്റെ തെളിവ് കയ്യിലുണ്ടെന്നും മരണത്തെ ന്യായീകരിച്ച് ആർഷോ കൂട്ടിച്ചേർത്തു.