എറണാകുളം: കുഞ്ഞുങ്ങൾ ഒരുപോലെയാണെന്നും ആൺകുഞ്ഞുങ്ങളെക്കാൾ താഴെയാണ് പെൺകുഞ്ഞുങ്ങൾ എന്ന ചിന്ത അവസാനിപ്പിക്കണമെന്നും ഹൈക്കോടതി. ആൺകുഞ്ഞിനെ ജനിപ്പിക്കാൻ കുറിപ്പ് കൈമാറിയെന്ന കേസിൽ ഭർതൃവീട്ടുകാരുടെ വിശദീകരണം തേടിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ഭർത്താവിനും ഭർതൃ കുടുംബത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമർശം.
കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള പ്രീ നേറ്റൽ ഡയഗ്നോസ്റ്റിക് ഡിവിഷൻ അഡീഷണൽ ഡയറക്ടർക്ക് കഴിഞ്ഞ ഡിസംബറിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പിന്നാലെയാണ് ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയ നിരോധന നിയമപ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ യുവതി ഹൈക്കോടതിയെ സമീപിച്ചത്. മുവാറ്റുപുഴ സ്വദേശിയായ യുവാവിനെ 2012 ഏപ്രിൽ 12നാണ് യുവതി വിവാഹം ചെയ്തത്. അന്ന് വൈകിട്ട് ഭർത്താവും മാതാപിതാക്കളും കൂടി ‘നല്ല ആൺകുട്ടി ഉണ്ടാകാൻ’ എന്നു പറഞ്ഞ് കുറിപ്പ് കൈമാറിയെന്നാണു പരാതി.
ഇംഗ്ലീഷ് മാസികയിൽ വന്ന കുറിപ്പ് മലയാളത്തിലാക്കി കൈമാറിയതിന്റെ പകർപ്പും കയ്യക്ഷരം ഭർതൃപിതാവിന്റെയാണെന്ന് തെളിയിക്കുന്ന ഫൊറൻസിക് റിപ്പോർട്ടും ഹാജരാക്കിയിട്ടുണ്ട്. ഒരു സ്ത്രീയുടെ ശരീരത്തിന്റെ അവകാശി അവൾ മാത്രമാണെന്നിരിക്കെ മറ്റുള്ളവർക്കെങ്ങനെ ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ സാധിക്കും. ദമ്പതികളുടെ 10 വയസ്സുളള മകളെ ഇതെങ്ങനെ ബാധിക്കുമെന്നതിൽ ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു. ഭർത്താവും ഭർതൃ വീട്ടുകാരും പെൺകുട്ടിക്ക് ജന്മം നൽകിയതോടെ തന്നോട് അകൽച്ച കാണിച്ചതായി ആരോപിച്ച് ഹർജിക്കാരി കൊല്ലം കുടുംബക്കോടതിയെയും സമീപിച്ചിട്ടുണ്ട്.