ഇസ്ലാമാബാദ്: രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്താനിൽ പ്രധാനമന്ത്രി പദത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ. പാകിസ്താൻ മുസ്ലീം ലീഗ് നവാസ് വിഭാഗം (PML-N), പാകിസ്താൻ പീപ്പീൾസ് പാർട്ടി (PPP) എന്നിവരുടെ പിന്തുണയോടെ സ്ഥാനാർത്ഥിയാകുന്ന മുൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനാണ് തിരഞ്ഞെടുപ്പിൽ മുൻതൂക്കം. പാകിസ്താൻ തെഹ് രീകെ-ഇൻസാഫ് പാർട്ടിയുടെ (PTI) പിന്തുണയോടെ സുന്നി ഇത്തിഹാദ് കൗൺസിൽ ചെയർമാൻ സാഹിബ്സാദ ഹമീദ് റാസ നാമനിർദ്ദേശം ചെയ്ത ഒമർ അയൂബ് ഖാനാണ് എതിരാളി. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎൻഎമാരാണ് വോട്ടെടുപ്പിലൂടെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുക.
മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടേതടക്കം ആറോളം കക്ഷികളുടെ പിന്തുണയാണ് ഷഹ്ബാസ് ഷെരീഫിനുള്ളത്. സഹോദരൻ നവാസ് ഷെരീഫാണ് ഷഹ്ബാസിനെ നാമനിർദ്ദേശം ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.
പൊതുതിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നുവെന്ന ആരോപണങ്ങൾക്കിടെ പാകിസതാന്റെ 16-ാമത് ദേശീയ അസംബ്ലി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തിരുന്നു. സ്ഥാനമൊഴിയുന്ന സ്പീക്കർ രാജാ പെർവൈസ് അഷ്റഫാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആകെയുള്ള 336 അംഗങ്ങളിൽ 302 എംഎൻഎമാരാണ് സത്യപ്രതിജ്ഞ ചെയ്തത്.