ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 195 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ആദ്യഘട്ടത്തിൽ പുറത്തുവന്നിരിക്കുന്നത്. ഇതിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളുണ്ട്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ദേയാണ് പട്ടിക പ്രഖ്യാപിച്ചത്. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദേശീയ നിർവ്വാഹക സമിതി യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച അന്തിമതീരുമാനം നേതാക്കൾ കൈക്കൊണ്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസി മണ്ഡലത്തിൽ നിന്നും ജനവിധി തേടും. കേരളത്തിലെ 12 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗാന്ധിനഗർ, മൻസൂഖ് മാണ്ഡവ്യ പോർബന്ധർ എന്നീ മണ്ഡലങ്ങളിൽ നിന്നും മത്സരിക്കും. യുവാക്കൾ – 47 , സ്ത്രീകൾ 27- , എസ്.സി എസ്ടി – 18, ഒബിസി 57 എന്നിങ്ങനെയാണ് ആദ്യ ഘട്ട പട്ടികയിൽ ഉൾപ്പെടുന്നത്.
543 സീറ്റുകളിലേക്കാണ് ലോക്സഭാ തിരഞ്ഞെടുപ്പ്. കേന്ദ്രസർക്കാർ നടത്തിയ ജനകീയ ഇടപെടലുകളുടെയും വികസന പ്രവർത്തനങ്ങളുടെയും തിളക്കത്തിലാണ് ബിജെപി മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബിജെപി കേവല ഭൂരിപക്ഷവും എൻഡിഎ സഖ്യം 400-ന് മുകളിൽ സീറ്റുകളും നേടിയിരുന്നു.