സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പെൻഷൻ മുടങ്ങിയതോടെ പ്രതിഷേധവുമായി സന്തോഷ് ട്രോഫി പരിശീലകൻ സതീവൻ ബാലൻ. ഫേസ്ബുക്കിലൂടെയാണ് സ്‌പോർട്‌സ് കൗൺസിലിനെതിരെ വിമർശനമുന്നയിച്ച് സതീവൻ ബാലൻ രംഗത്തെത്തിയത്. കേരളത്തിന് സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുക്കാനായി അരുണാചലിലെ തണുപ്പിലും മഴയത്തും മല്ലടിക്കുമ്പോൾ നാട്ടിൽ കുടുംബത്തിന് ചെലവിന് കൊടുക്കാൻ സാധിക്കുന്നില്ലെന്ന് പരിശീലകൻ ഫേസ്ബുക്കിൽ കുറിച്ചു. 1999ൽ പരിശീലകനായി സ്‌പോർട്‌സ് കൗൺസിലിന്റെ ഭാഗമായ സതീവൻ ബാലൻ 2021 ഏപ്രിലിൽ ടെക്‌നിക്കൽ ഓഫീസർ തസ്തികയിലാണ് വിരമിച്ചത്.
സതീവൻ ബാലന്റെ വൈകാരികമായ കുറിപ്പ്
കഴിഞ്ഞ 25 വർഷത്തിലധികമായി കേരളത്തിനും ഇന്ത്യയ്‌ക്കും വേണ്ടി ജോലി ചെയ്യുന്നു. നിരവധി നേട്ടങ്ങളും നേടി കൊടുത്തു. എന്നാൽ ഇന്ന് പെൻഷൻ ലഭിയ്‌ക്കാത്ത സ്ഥിതിയാണ് !. കേരളത്തിന് രാജ്യത്തിനകത്തും പുറത്തും പേരും പെരുമയും ഉണ്ടാക്കി കൊടുക്കുന്നത് ഇവിടുത്തെ കായികമേഖലയിൽ ഉള്ളവരും കലാസംസ്‌കാരിക മേഖലയിലുള്ളവരുമാണ്. സർവ്വീസിൽ നിന്നു പിരിഞ്ഞാൽ ആനുകൂല്യങ്ങൾ നൽകാത്ത ഏക സ്ഥാപനമാണ് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ…. കേരളത്തിന് മികച്ച നേട്ടങ്ങൾ ഉണ്ടാക്കി കൊടുത്ത കായിക താരങ്ങളെ വാർത്തെടുക്കുന്ന പരിശീലകർക്ക് ആനുകൂല്യങ്ങളും, ശമ്പളവും പെൻഷനും നൽകാൻ മാത്രം കാശില്ല ! മാർച്ച് 2 ആയി, കഴിഞ്ഞ മാസത്തെ പെൻഷൻ കിട്ടിയിട്ടില്ല…..! സന്തോഷ് ട്രോഫി കേരളത്തിൽ കൊണ്ട് വരാൻ അരുണാചലിലെ തണുപ്പിലും മഴയത്തും മല്ലടിക്കുമ്പോൾ നാട്ടിൽ കുടുംബത്തിന് ചിലവിന് കൊടുക്കാൻ സാധിക്കുന്നില്ല. (കുട്ടികളെ പരിശീലിപ്പിക്കുന്ന പണിയായതു കൊണ്ട് കോടികൾ സമ്പാദിയ്‌ക്കാൻ സാധിച്ചിട്ടില്ല, നേട്ടങ്ങൾ മാത്രമെ കിട്ടിയുള്ളൂ ) മെസിയും അർജന്റീനയും വന്നാൽ ഇതിന് പരിഹാരമുണ്ടാകുമോ!? അവരെ കൊണ്ടുവരാൻ കോടികൾ മുടക്കി പുതിയ സ്റ്റേഡിയം പണിയാൻ കാശുണ്ടാക്കുന്ന തിരക്കിലാണ് അധികാരികൾ …. (അർജന്റീനയുടെ സൗഹൃദ മത്സരം സംഘടിപ്പിച്ച ഒരു രാജ്യത്തും മെസി ഇതുവരെ കളിച്ചിട്ടില്ല …. ഉള്ള സ്റ്റേഡിയങ്ങൾ ഇവിടുത്തെ കുട്ടികൾക്ക് നല്ല രീതിയിൽ Technique പഠിക്കാൻ കഴിയുന്ന രീതിയിൽ ഒരുക്കിയെടുക്കാൻ സാധിക്കുന്നില്ല . പെൻഷന് പുറമെ ഇപ്പോഴും പണിയെടുത്ത് കിട്ടുന്ന കാശും കൊണ്ട് കുടുംബം നോക്കുന്നവനാണ്…ഇനിയും ബുദ്ധിമുട്ടിയ്‌ക്കരുത്!