മുംബൈ: ഇന്ത്യയെ മികച്ച സമ്പദ്‌വ്യവസ്ഥയാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെ പിന്തുണയ്‌ക്കുന്നതിന് വേണ്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്ന് 45 സീറ്റുകൾ നേടാനാണ് മഹായുതി സഖ്യം ലക്ഷ്യമിടുന്നതെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. രാജ്യത്തെ മികച്ച സമ്പദ്‌വ്യവസ്ഥയാക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിനെ മഹാരാഷ്‌ട്ര പിന്തുണയ്‌ക്കും. ഇതിനായി 458 എംപിമാരെ നമ്മൾ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മകനും എംപിയുമായ ശ്രീകാന്ത് ഷിൻഡെയുടെ ലോക്‌സഭാ മണ്ഡലമായ കല്യാൺ മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോംബിവ്‌ലിയിൽ പുതിയ മത്സ്യ മാർക്കറ്റ്, കാൻസർ കം-മെറ്റേണിറ്റി ഹോസ്പിറ്റൽ, ആഡിറ്റോറിയം, തുടങ്ങി വിവിധ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിട്ടു.
വിവിധ മേഖലകളിലുള്ള സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും മുഖ്യമന്ത്രി എടുത്തുപ്പറഞ്ഞു. വിദേശ നിക്ഷേപം, അടിസ്ഥാനസൗകര്യ വികസനം, ജിഡിപിയിലെ വർദ്ധനവ് എന്നിവയിൽ മഹാരാഷ്‌ട്ര മുന്നിലാണ്. സൗജന്യ ആരോഗ്യ പരിശോധന 4 കോടി സ്ത്രീകൾക്ക് ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മുംബൈ-ഗോവ ഗ്രീൻഫീൽഡ് സൂപ്പർ എക്സ്പ്രസ് ഹൈവേ പദ്ധതിയെക്കുറിച്ചും മുഖ്യമന്ത്രി പരാമർശിച്ചു.