തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ രൂക്ഷമായി പിടിമുറുക്കുന്നത്. ജനങ്ങളെ വലച്ചിട്ടാണെങ്കിലും സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ല. അഞ്ച് ലക്ഷം രൂപ ചെലവിൽ ധനമന്ത്രി ഇന്ന് ജീവനക്കാർക്ക് വിരുന്നൊരുക്കും.
ബഡ്ജറ്റ് തയ്യാറാക്കലുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ധനകാര്യം, നികുതി, ജിഎസ്ടി കമ്മിഷണറേറ്റ്, ഗവൺമെന്റ് പ്രസ് തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാർക്കാണ് ധനമന്ത്രിയുടെ വക വിരുന്ന്. തൈക്കാട് ഗസ്റ്റ് ഹൗസിൽ 750 പേർക്കുള്ള വിരുന്നിനാണ് ഇന്ന് നടക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് ചെലവ്.
ധനവകുപ്പിൽ നിന്ന് മാത്രം 400-ഓളം ഉദ്യോഗസ്ഥർ പങ്കെടുക്കും. ജോയിന്റ് സെക്രട്ടറി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ ഗസ്റ്റ് ഹൗസിൽ എത്തിക്കാൻ പ്രത്യേകം ബസും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ കേരള ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് നാല് ദിവസമായി. ഇത്രയേറെ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കേയാണ് ഇത്തരം ധൂർത്തുകൾ എന്നതാണ് ഉയരുന്ന ആക്ഷേപം.















