കൊൽക്കത്ത: ബംഗാളിലും കേരളത്തിലും വർദ്ധിച്ച് വരുന്ന വന്യജീവി ആക്രമണങ്ങളും മനുഷ്യക്കുരുതിയും തടയുന്നതിന് വേണ്ടി കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്. 14 ശുപാർശകൾ അടങ്ങുന്ന റിപ്പോർട്ടാണ് ഗവർണർ കേന്ദ്രസർക്കാരിന് സമർപ്പിച്ചത്. വന്യജീവി ആക്രമണം രൂക്ഷമായ സ്ഥലങ്ങളിൽ അടിയന്തരമായി ക്യാരിയിംഗ് കപ്പാസിറ്റി പഠനം നടത്തണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ആവശ്യം.
ശുപാർശകൾ
താത്കാലിക മാർഗ്ഗമെന്ന നിലയിൽ മൃഗങ്ങളെ അകറ്റാനായി സ്‌ട്രോബ് ലൈറ്റുകൾ സ്ഥാപിക്കുക. വൈദ്യുത വേലികൾ സ്ഥാപിക്കുക. വന്യ മൃഗങ്ങളുടെ അക്രമ സ്വഭാവം പരിഗണിച്ച് സംരക്ഷണ മാസ്‌കുകൾ ധരിക്കുക.
ശാസ്ത്രീയമായ രീതിയിൽ വന്യജീവികൾക്കുള്ള ഇടനാഴികൾ ഏർപ്പെടുത്തുക. ആവശ്യാനുസരണം ജിപിഎസ് മാപ്പിംഗ് കോളറും ജി.ഐ.എസ് സോഫ്റ്റ്വെയറും ഉപയോഗപ്പെടുത്തുക.
വന്യമൃഗങ്ങളുടെ പെരുമാറ്റരീതിയെകുറിച്ചും അവയിൽനിന്ന് രക്ഷനേടാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും അവബോധം ഉണ്ടാക്കുന്ന രീതിയിൽ പഠന – പ്രചാരണങ്ങൾ നടത്തുക.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇരയാവുന്നവർക്കും വിളകൾക്ക് നാശനഷ്ടം സംഭവിക്കുന്നവർക്കും ഉടനടി നഷ്ടപരിഹാരവും സാമ്പത്തിക സഹായവും നൽകുക.
മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷത്തെ നേരിടാൻ റിസ്‌ക് ഫണ്ട് രൂപീകരിക്കുക.
എ.ഐ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കുക.
വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങൾ സന്ദർശിച്ച് ജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ ആരാഞ്ഞ് മേൽനടപടികൾ ശുപാർശ ചെയ്യാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുക.
പരമ്പരാഗതമായ സംരക്ഷണ രീതികളും സുരക്ഷാ ഉപകരണങ്ങളും പ്രോത്സാഹിപ്പിക്കുക.വനഭൂമി മൃഗങ്ങൾക്ക് നഷ്ടമാകാതിരിക്കാനും കർഷകരുടെ വിളകൾ വന്യമൃഗങ്ങങ്ങളിൽ നിന്ന് സംരക്ഷിക്കാനും ഉതകുന്ന രീതിയിൽ ഭൂവിനിയോഗം ക്രമപ്പെടുത്തുക. ഇതിനായി ജനങ്ങളുമായി ചേർന്ന് ദീർഘകാല പദ്ധതി തയ്യാറാക്കുക.
ഡ്രോണുകൾ പോലുള്ളവ ഉപയോഗിച്ച് വനമേഖലകളിൽ വ്യോമ നിരീക്ഷണം ശക്തമാക്കുക.
സർക്കാരിന്റെ പദ്ധതികൾ ജനപങ്കാളിത്തത്തോടെ നടപ്പാക്കുക എന്നതിന് പകരം ജനങ്ങളുടെ പദ്ധതികൾ സർക്കാർ പങ്കാളിത്തത്തോടെ നടപ്പാക്കുക എന്ന ശൈലി സ്വീകരിക്കുക.