ലക്നൗ: സംസ്ഥാനത്തെ സ്കൂളുകളുടെയും അംഗൻവാടികളുടെയും നവീകരണത്തിനായി 143 കോടി അനുവദിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 913 സ്‌കൂളുകളും 348 അംഗൻവാടികളുമാണ് നവീകരിക്കുന്നത്. വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനും വിവിധ പദ്ധതികൾ സർക്കാർ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നൂറ് സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന 913 സ്കൂളുകൾ നവീകരിക്കും. ഇത് കൂടാതെ പുതിയതായി 25 സ്കൂളുകൾ നിർമ്മിക്കുകയും ചെയ്യും. 348 അങ്കണവാടികൾക്കായി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കും. ഈ പദ്ധതികളുടെ നടത്തിപ്പിനായി 143 കോടി രൂപ സംസ്ഥാന സർക്കാർ മാറ്റിവച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
36.89 കോടി രൂപ ചെലവിൽ 389 സ്‌കൂളുകളിൽ അധിക ക്ലാസ് മുറികൾ നിർമ്മിക്കും. ഈ സ്കൂളുകളിൽ സ്മാർട്ട് ക്ലാസുകൾ നിർമ്മിക്കുന്നതിനായി 22.87 കോടിയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. അംഗൻവാടികളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് 41.20 കോടി രൂപയും സർക്കാർ നീക്കിവച്ചിട്ടുണ്ട്.