കോട്ടയം: അനിൽ ആന്റണിയുടെ വിജയം ഉറപ്പാക്കുക എന്നതാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അനിവാര്യമായ കാര്യമെന്ന് പിസി ജോർജ്. ബിജെപിയുടെ മുഴുവൻ പ്രവർത്തകരും പൂർണ ആത്മാർത്ഥയോടെ തിരഞ്ഞെടുപ്പിന് പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അനിൽ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പിസി ജോർജ്.
ബിജെപി പ്രവർത്തകർ ആത്മാർത്ഥമായാണ് പ്രവർത്തിക്കുന്നത്. യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത പോരാട്ടമാണ് നടക്കാനിരിക്കുന്നത്. ബിജെപിക്ക് ആവശ്യത്തിലധികം പ്രവർത്തകരുണ്ട്. ഞാൻ പോകേണ്ടയിടത്ത് ഞാൻ പോകും, പ്രവർത്തകർ പോകേണ്ടയിടത്ത് അവർ പോകും. ആര് സ്ഥാനാർത്ഥിയാകണമെന്ന് ബിജെപിയുടെ കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കുന്നത്. ബിഷപ്പുമാരെ നേരിൽ കണ്ട് സംസാരിക്കുമെന്നും പിസി ജോർജ് പറഞ്ഞു.
ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് അനിൽ ആന്റണി പിസി ജോർജിനെ സന്ദർശിച്ചത്.
ഷാൾ അണിയിച്ചും മധുരം നൽകിയും അനിൽ ആന്റണിയെ പിസി ജോർജ് സ്വാഗതം ചെയ്തു. നിരവധി ബിജെപി പ്രവർത്തകരോടൊപ്പമാണ് അനിൽ ആന്റണി പിസി ജോർജിന്റെ വസതിയിലെത്തിയത്.