എറണാകുളം: ജനങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ വ്യക്തമായി അവതരിപ്പിക്കാൻ സാധിക്കുമെന്ന വിശ്വാസമുണ്ടെന്ന് അനിൽ ആന്റണി. കഴിഞ്ഞ പത്ത് വർഷം 300-ഓളം പദ്ധതികൾ മോദി സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ അതൊന്നും കേരളത്തിൽ കാണാനില്ല. ജനങ്ങൾക്ക് ഫലപ്രദമായ രീതിയിൽ നടത്താൻ ഇവിടെ ആരുമില്ലെന്നും അനിൽ ആന്റണി പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കുന്ന പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് മത്സരിക്കുന്നത്. പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായി നിൽക്കുന്നത് ഞാൻ തീരുമാനിച്ച കാര്യമല്ല. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പാർട്ടിയുടെ ഇലക്ഷൻ കമ്മിറ്റി തീരുമാനിച്ച കാര്യമാണ്. എല്ലാവരും മോദിയെ പ്രതിനിധീകരിച്ചാണ് മത്സരിക്കുന്നത്. ഇത് ദേശീയ തിരഞ്ഞെടുപ്പാണ്. ഇത് മോദിജിയുടെ വിജയമായിരിക്കും. 400-ലധികം സീറ്റുകൾ ലഭിക്കും.
സൈബർ ഇടങ്ങളിൽ തനിക്കെതിരെ നിരവധി തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. പത്തനംതിട്ടയിൽ വിജയിക്കുമെന്നതിനാലാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ നെഗറ്റീവ് പ്രചാരണങ്ങൾ നടക്കുന്നത്. പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായി എന്നെ പ്രഖ്യാപിച്ചതിന് എല്ലാവരോടും നന്ദി അറിയിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് തന്നെയാണ് വിശ്വാസം. സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല ബിജെപിയിലേക്ക് വന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വവും വ്യക്തി പ്രഭാവവും കണ്ടാണ് പാർട്ടിയിൽ പ്രവേശിച്ചതെന്നും അനിൽ ആന്റണി പറഞ്ഞു.