പാരീസ്: ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ആദ്യ രാജ്യമായി ഫ്രാൻസ്. പാർലമെൻ്റിന്റെ ഇരുസഭകളുടെയും പ്രത്യേക സംയുക്ത വോട്ടെടുപ്പിൽ എംപിമാരും സെനറ്റർമാരും ചേർന്ന് 780 പേരാണ് ബില്ലിനെ പിന്തുണച്ചത്. വോട്ടെടുപ്പിൽ 72 പേർ ബില്ലിനെ എതിർത്തു.
നിങ്ങളുടെ ശരീരം നിങ്ങളുടേത് മാത്രമാണെന്നും ആർക്കും അതിൽ അഭിപ്രായം പറയുവാനോ തീരുമാനമെടുക്കാനോ അവകാശമില്ലെന്നാണ് പ്രധാനമന്ത്രി ഗബ്രിയേൽ അത്തൽ പറഞ്ഞത്. ഫ്രാൻസിന്റെ അഭിമാനം എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പുതിയ നിയമത്തെ വിശേഷിപ്പിച്ചത്. സാർവ്വദേശീയ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചരിത്രപരമായ ബില്ലിന് പിന്നാലെ രാജ്യത്തെ വൻ ആഘോഷങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. അമേരിക്കയിലും മറ്റ് പല രാജ്യങ്ങളിലും ഗർഭച്ഛിദ്രത്തിനുള്ള നിയമപരമായ പരിരക്ഷകൾ എടുത്തുകളയാൻ നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഫ്രാൻസ് മൗലികാവകാശമായി അംഗീകരിച്ചത്.