മുംബൈ: മഹാരാഷ്‌ട്രയുടെ വികസനം മാത്രമാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. തന്നെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രി എന്നതിനല്ല മറിച്ച് സാധാരണക്കാരന് വേണ്ടി നിലകൊള്ളുക എന്നതിനാണ് പ്രാധാന്യം. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ താഴേത്തട്ടിൽ ഉള്ളവർക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ് താന്റെ രീതി. സ്വകാര്യമാദ്ധ്യമ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംവിഎ സർക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ മെട്രോ കാർഷെഡ് അടക്കമുള്ള പദ്ധതികൾതങ്ങൾ പുനരാരംഭിച്ചു. സംസ്ഥാനത്ത് അതിവേഗ വികസനമാണ് നടക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മഹാരാഷ്‌ട്ര ഒന്നാം സ്ഥാനത്താണ്. സമൃദ്ധി മഹാമാർഗ്, 337 കിലോമീറ്റർ മെട്രോ ലൈൻ, വെർസോവ-പാൽഘർ തീരദേശ റോഡ് നിർമ്മാണം തുടങ്ങിയ പദ്ധതികളിലൂടെ ജനങ്ങൾക്ക് പ്രയോജനകരമാണ്. ഈ പ്രോജക്ടുകൾ ഒക്കെ സംസ്ഥാനത്തിന്റെ മുഖഛായ മാറ്റാൻ സാധിക്കുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റശേഷം കർഷകരുടെ പ്രശ്‌നങ്ങൾക്കാണ് താൻ മുൻഗണന നൽകിയത്. എംവിഎ സർക്കാർ മറാത്ത വാഡ വാട്ടർ ഗ്രിഡ് പദ്ധതി നിർത്തിയെങ്കിലും തങ്ങൾ പുനരാരംഭിച്ചു. സംസ്ഥാനത്ത് 120 ജലസേചന പദ്ധതികളാണ് തങ്ങൾ ആരംഭിച്ചത്. ഇതുവഴി 120 ഹെക്ടർ പ്രദേശം ജലസേചനത്തിന് കീഴിലാക്കി. രാജ്യം ഉടൻ തന്നെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന കാഴ്ചപ്പാട് പ്രധാനമന്ത്രി മോദിക്കുണ്ട്. അതിൽ, മഹാരാഷ്‌ട്രയ്‌ക്ക് വൻ സംഭാവനയുണ്ടാകുമെന്ന് ഉറപ്പാണ്. ഇതിനായി നിരവധി വികസന പദ്ധതികൾ ആരംഭിച്ചതായും ഷിൻഡെ പറഞ്ഞു.