വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐയുടെ ആൾക്കൂട്ട വിചാരണയെത്തുടർന്ന് സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി കോളേജ് ജീവനക്കാരൻ. സിദ്ധാർത്ഥിന്റെ മരണം കൊലപാതകമെന്ന് ഉറപ്പാണെന്ന് കോളേജ് ജീവനക്കാരൻ പറഞ്ഞു. ജനം ടിവിയോടായിരുന്നു ജീവനക്കാരന്റെ വെളിപ്പെടുത്തൽ.
‘സിദ്ധാർത്ഥിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണ്. കൊലപാതകമാണെന്ന് എല്ലാവരും പറയുന്നുണ്ട്. അത് എനിക്കും തോന്നി. കോളേജ് അധികൃതർക്കും ഡീനിനും ഇതിനെ കുറിച്ച് അറിയാം. സിൻഞ്ചോയുടെ മുറിയുടെ ബോർഡിൽ തൂക്കുകയറിന്റെ ചിത്രങ്ങളുണ്ടായിരുന്നു. സിദ്ധാർത്ഥിന്റെ ചെരുപ്പ് കട്ടിലിനടിയിൽ നിന്നും കണ്ടെടുത്തു’ ജീവനക്കാരൻ പറഞ്ഞു.
സിദ്ധാർത്ഥിന്റെ മരണം സംഭവിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും ദുരൂഹതകൾ അവസാനിച്ചിട്ടില്ല. ഡീൻ പറഞ്ഞത് കള്ളമാണെന്ന് തെളിയിക്കുന്ന നിരവധി കാര്യങ്ങൾ സിദ്ധാർത്ഥിനെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവറും വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും പുതിയ വി.സി. ഡോ. സി.സി. ശശീന്ദ്രൻ സസ്പെൻഡ് ചെയ്തിരുന്നു. ഡീൻ എം.കെ. നാരായണൻ, അസിസ്റ്റന്റ് വാർഡൻ ആർ. കാന്തനാഥൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇരുവരുടെയും ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചെന്ന വ്യാപക പരാതി സിദ്ധാർത്ഥിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് ഉൾപ്പെടെ ഉയർന്നിരുന്നു. തുടർന്നാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.