ന്യൂഡൽഹി: ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായി ദേശീയ വനിതാ കമ്മീഷൻ. കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭയുടെ പ്രവർത്തനം പൂർണമായും പാർലമെന്റിന് കീഴിലാക്കണമെന്ന് രേഖാ ശർമ്മ ആവശ്യപ്പെട്ടു. ഇതേ ആവശ്യമാണ് ദേശീയ പട്ടികജാതി കമ്മീഷനും മുന്നോട്ടുവച്ചത്.
‘സന്ദേശ്ഖാലിയിലേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇതിന് മുൻപും നിരവധി അക്രമങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് തടയിടാൻ ബംഗാൾ സർക്കാർ ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ടാണ് രാഷ്‌ട്രപതി ഭരണം ആവശ്യപ്പെടുന്നത്.- രേഖാ ശർമ്മ പറഞ്ഞു. ബംഗാളിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും രാഷ്‌ട്രപതി പറഞ്ഞതായും അവർ കൂട്ടിച്ചേർത്തു.
ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖും കൂട്ടാളികളും ചേർന്ന് സന്ദേശ്ഖാലിയിലെ നിരവധി സ്ത്രീകളെയാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. ഇതിന് പുറമെ സ്ത്രീകളെ ഭീഷണിപ്പെടുത്തി ഭൂമിയും ഇവർ കൈക്കലാക്കിയിരുന്നു.