എറണാകുളം: ദിലീപ് നായകനായ ‘തങ്കമണി’ എന്ന സിനിമ നാളെ തിയേറ്റുകളിൽ. എന്നാൽ സിനിമയുടെ റീലിസ് തടയണമെന്ന ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. റിലീസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു. സെൻസർ ബോർഡ് റിപ്പോർട്ട് പരിശോധിച്ച കോടതി ഹർജിക്കാരുടെ വാദങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി. വിഷയത്തിൽ രഹസ്യവാദമുൾപ്പെടെ കോടതി കേട്ടിരുന്നു.
1986-ൽ ഇടുക്കി തങ്കമണിയിൽ ഉണ്ടായ സംഭവമാണ് സിനിമയുടെ പ്രമേയം. ഈ വിഷയവുമായി ബന്ധപ്പെട്ട യഥാർത്ഥ ദൃശ്യങ്ങൾ സിനിമയിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. പരാതി ഉയർന്നതിനെ തുടർന്ന് സ്‌ക്രീനിംഗിൽ ഈ വിഷയങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചിരുന്നു. ഇതേതുടർന്ന് നേരത്തെ നൽകിയ ഹർജി കോടതി തീർപ്പാക്കിയിരുന്നു.
തങ്കമണിയിൽ നടന്ന ബസ് തടയലും പിന്നാലെ നടന്ന പോലീസ് നരനായാട്ടും ആധാരമാക്കിയെത്തുന്ന ചിത്രത്തിലെ ബലാത്സംഗ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തങ്കമണി സ്വദേശിയായ വി.ആർ.ബിജുവാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ടീസറിൽ ഉള്ളതുപോലെ തങ്കമണിയിലെ സ്ത്രീകളെ പോലീസുകാർ ബലാത്സംഗം ചെയ്ത സംഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു ഹർജിയിലെ വാദം.