എറണാകുളം: വളർത്തുനായയുമായി സായാഹ്ന സവാരിക്കിറങ്ങിയ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട എരിമറ്റൂർ സ്വദേശി അജു ജോസഫിനെയാണ് (42) അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. മറൈൻഡ്രൈവിലെ ആൾത്തിരക്കുള്ള നടപ്പാതയിലാണ് കുരച്ചുചാടുന്ന വളർത്തുനായയുമായി യുവാവ് നടക്കാനിറങ്ങിയത്. കുരച്ചുചാടുന്ന നായയെ മാറ്റാൻ ആവശ്യപ്പെട്ടിട്ടും വിസമ്മതിച്ചതിനെ തുടർന്നാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. നായയുടെ ബെൽറ്റിൽ അജു പിടിച്ചിട്ടുണ്ടെങ്കിലും നായ ആളുകൾക്കിടയിലേക്ക് കുരച്ചുചാടി. അജുവിന് നടക്കാനിറങ്ങിയവർ മുന്നറിയിപ്പ് നൽകിയെങ്കിലും അയാൾ ഇവരോട് തട്ടിക്കയറി. നായയുമായി മറ്റുള്ളവരും നടക്കാനിറങ്ങാറുണ്ടെന്നും താൻ വന്നപ്പോൾ മാത്രം എന്താണ് പ്രശ്നമെന്നുമായിരുന്നു ഇയാളുടെ ചോദ്യം. നടക്കാനിറങ്ങിയവരുടെ കൂട്ടത്തിൽ പി.വി കുഞ്ഞികൃഷ്ണനുമുണ്ടായിരുന്നു.
നായ കുരച്ചുച്ചാടുന്നതിന്റെ പേരിൽ ജസ്റ്റിസ് പി. വി കുഞ്ഞികൃഷ്ണന്റെ ഗൺമാൻ കിഷോറും അജുവും തമ്മിൽ തർക്കം ഉടലെടുത്തു. തർക്കം തുടർന്ന അജു, ഗൺമാൻ പറയുന്നത് മൊബൈലിൽ പകർത്തുകയും ചെയ്തു. പിന്നാലെ പോലീസ് സ്ഥലത്തെത്തി അജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജനങ്ങൾക്കും ഹൈക്കോടതി ജഡ്ജിക്കും അപകടം വരുത്തുംവിധം പട്ടിയെ അഴിച്ചുവിട്ട് ജീവന് ഭീഷണിയുണ്ടാക്കിയെന്ന കാര്യം ചൂണ്ടിക്കാട്ടിയും മൃഗങ്ങളെ അലക്ഷ്യമായി കൊണ്ടുനടന്നതിനെതിരെയുമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്.