ന്യൂഡൽഹി: നാഷണൽ ക്രിയേറ്റഴ്സ് അവാർഡ് വേദിയിലെത്തിയ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം ഇടങ്ങളെ സ്വയം തിരിച്ചറിഞ്ഞുവെന്ന പ്രത്യേകതയാണ് വേദിയിലിരിക്കുന്ന ഓരോരുത്തരും ഇവിടെ എത്താൻ കാരണമായതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ ജനങ്ങളെ സ്വാധീനിക്കാൻ ഇവർ ഓരോരുത്തരുചേയും ആശയങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നും, തനിക്കും ഇവരിൽ നിന്ന് പല അറിവുകളും ലഭിച്ചിട്ടുണ്ടൈന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് മണ്ഡപത്തിൽ നടന്ന പ്രഥമ നാഷണൽ ക്രിയേറ്റേഴ്‌സ് അവാർഡ് വിതരണം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ ഇടങ്ങളെ നിങ്ങൾ തന്നെ തിരിച്ചറിഞ്ഞു, ആ തിരിച്ചറിവാണ് നിങ്ങളെ ഇന്ന് ഭാരത് മണ്ഡപത്തിലെത്തിച്ചിരിക്കുന്നത്. ജി20ക്ക് സാക്ഷ്യം വഹിച്ച ഈ വേദിയിൽ ലോകത്തെ കെട്ടിപ്പടുക്കാനുള്ള ചർച്ചകളും നടന്നു. രാജ്യത്തിന്റെ ഭാവി എങ്ങനെ ശോഭനമാക്കാം എന്നതിനെ പറ്റി ചർച്ചചെയ്യാനാണ് നിങ്ങളെല്ലാവരും ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പൊരുത്തപ്പെടേണ്ടതും മാറേണ്ടതും ഏതൊരു രാജ്യത്തിന്റെയും ഉത്തരവാദിത്തമാണ്. ഇന്ന് ഭാരത് മണ്ഡപത്തിൽ രാജ്യം ആ കടമ നിറവേറ്റുകയാണ്.- പ്രധാനമന്ത്രി പറഞ്ഞു.
20 കാറ്റഗറികളിലായാണ് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സിന് അവാർഡുകൾ സമ്മാനിച്ചത്. ബെസ്റ്റ് സ്റ്റോറി ടെല്ലർ, സെലിബ്രിറ്റി ക്രിയേറ്റർ, ഗ്രീൻ ചാമ്പ്യൻ, ബെസ്റ്റ് ക്രിയേറ്റർ ഫോർ സോഷ്യൽ ചേഞ്ച്, മോസ്റ്റ് ഇംപാക്ട്ഫുൾ അഗ്രി ക്രിയേറ്റർ, കൾച്ചറൽ അംബാസിഡർ, ബെസ്റ്റ് ട്രാവൽ ക്രിയേറ്റർ, സ്വച്ഛ അംബാസിഡർ, ന്യൂ ഇന്ത്യ ചാമ്പ്യൻ, ടെക്ക് ക്രിയേറ്റർ, ഹെറിറ്റേജ് ഫാഷൻ, മോസ്റ്റ് ക്രിയേറ്റീവ് ക്രിയേറ്റർ, ബെസ്റ്റ് ക്രിയേറ്റർ ഇൻ ഫുഡ് കാറ്റഗറി, ഇൻർനാഷണൽ ക്രിയേറ്റർ, ബെസ്റ്റ് ക്രിയേറ്റർ ഇൻ എജ്യുക്കേഷൻ തുടങ്ങിയ കാറ്റഗറികളിലാണ് പുരസ്‌കാരം വിതരണം ചെയ്തത്. സമൂഹത്തിന് പ്രചോദനം നൽകുന്ന വിധത്തിൽ ഉള്ളടക്കം തയ്യാറാക്കി അവതരിപ്പിക്കുന്ന ഏറ്റവും മികച്ച ക്രിയേറ്റർമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനാണ് പുരസ്‌കാരമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.