ഇറ്റാനഗർ: 13,000 അടിക്ക് മുകളിൽ ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ ബൈ-ലേൻ ടണലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും. നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള പ്രദേശങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും സൈനികരെ വിന്യസിക്കാനും സഹായിക്കുന്ന സെല ടണൽ ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഇറ്റാനഗറിലെത്തുന്ന പ്രധാനമന്ത്രി ഓൺലൈനായാകും തുരങ്കത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക.
825 കോടി രൂപ മുതൽമുടക്കിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ് (ബിആർഒ) തുരങ്കം നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത്. അരുണാചൽ പ്രദേശിലെ തവാംഗ്, വെസ്റ്റ് കമെംഗ് ജില്ലകൾക്കിടയിലാണ് സെല ചുരം സ്ഥിതി ചെയ്യുന്നത്. മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും കാരണം വർഷത്തിൽ ഭൂരിഭാഗം ദിവസങ്ങളിലും തവാംഗ് ജില്ല സംസ്ഥാനവുമായി ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കും. സുരക്ഷയൊരുക്കുന്ന സൈന്യത്തിനും ഇത് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. വർഷത്തിൽ മൂന്ന് മാസത്തോളം അനുഭവിച്ചിരുന്ന പ്രതിസന്ധിക്കാണ് ഇന്ന് തിരശീല വീഴുന്നത്. തവാംഗിലേക്കുള്ള യാത്രസമയം ഒരു മണിക്കൂറോളം കുറയ്‌ക്കുകയും വർഷം മുഴുവൻ കണക്ടിറ്റിവിറ്റി ഉറപ്പാക്കുകയും ചെയ്യുന്നു.
പ്രതിരോധ കുതിപ്പിനുപരി മേഖലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിനും നിറം പകരുമെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു. മണിക്കൂറിൽ 80 കിലോമീറ്ററിൽ പ്രതിദിനം 3,000 കാറുകളും 2,000 ട്രക്കുകളും തുരങ്കം വഴി കടന്നു പോകും. 1,003 മീറ്റർ നീളമുള്ള ടണൽ1, 1,595 മീറ്റർ നീളമുള്ള ടണൽ 2 എന്നിവ ഉൾപ്പെടുന്നതാണ് സെല പദ്ധതി. 8.6 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ട് റോഡുകളും പദ്ധതിയിൽ ഉൾപ്പെടുന്നു. ടണൽ 2-ൽ ഗതാഗതത്തിനായി ഒരു ബൈ-ലേൻ ട്യൂബും അത്യാഹിതങ്ങൾക്കായി ഒരു എസ്‌കേപ്പ് ട്യൂബും സജ്ജമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 8,737 കോടി രൂപ ചെലവിൽ 330 അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് ചൈനീസ് അതിർത്തിയിൽ പൂർത്തീകരിച്ചത്. അതിർത്തിയിൽ പഴുതടച്ച സുരക്ഷയാണ് സൈന്യം ഉറപ്പാക്കുന്നത്.