ഇറ്റാനഗർ: ലോകത്തിലെ ഏറ്റവും നീളമേറിയ ഇരട്ട-പാത ടണലായ സെല രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ എത്തിയ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെയാണ് സെല ടണൽ ഉദ്ഘാടനം ചെയ്തത്.
2019 ഫെബ്രുവരി 9ന് നരേന്ദ്രമോദിയായിരുന്നു തുരങ്കത്തിന് തറക്കല്ലിട്ടത്. അതേവർഷം ഏപ്രിൽ 1ന് ടണലിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തിരുന്നു. ദുഷ്‌കരമായ ഭൂപ്രദേശമായതിനാൽ പ്രതികൂല കാലാവസ്ഥ ഉൾപ്പടെയുള്ള വെല്ലുവിളികളെ തരണം ചെയ്ത് വെറും 5 വർഷം കൊണ്ടാണ് തുരങ്കത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമംഗ് ജില്ലയിലെ തവാംഗിനെയും അസമിലെ തേസ്പൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ടണൽ 13,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ് (BRO) നിർമ്മാണത്തിന് പിന്നിൽ.
ഇന്ത്യ-ചൈന അതിർത്തി പ്രദേശത്ത് 825 കോടി രൂപ മുതൽമുടക്കിലാണ് പദ്ധതി പൂർത്തിയാക്കിയത്. അതിർത്തി മേഖലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് തുരങ്കം വലിയ മുതൽക്കൂട്ടാകും. സൈന്യത്തിന്റെ സുഗമമായ സഞ്ചാരത്തിനും ടണൽ സഹായകമാണ്.
ദുർബലമായ പരിസ്ഥിതി പ്രദേശമായതിനാൽ വർഷത്തിൽ ഭൂരിഭാഗം ദിവസവും ഇവിടെ മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും സംഭവിക്കാറുണ്ട്. ഈ ഘട്ടങ്ങളിൽ പ്രദേശവാസികൾക്ക് സുരക്ഷയൊരുക്കാൻ സൈന്യം വലിയ വെല്ലുവിളി നേരിട്ടിരുന്നു. തുരങ്കം യാഥാർത്ഥ്യമായതോടെ പ്രദേശത്തേക്ക് എത്തിപ്പെടാൻ സൈന്യത്തിന് ഇനി എളുപ്പത്തിൽ സാധിക്കും. ഇതോടെ തവാംഗിലേക്കുള്ള റോഡ് കണക്ടിവിറ്റി വർഷം മുഴുവൻ തടസമില്ലാതെ തുടരുന്നതാണ്.