ഇറ്റാനഗർ: മറുപടിയില്ലാത്ത ഒരു ഗോളിന് ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി സർവീസസ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് സർവീസസ് ഗോവയെ ഫൈനലിൽ പരാജയപ്പെടുത്തിയത്. സുവർണ ജൂബിലി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 67-ാം മിനുട്ടിലെ ലോംഗ് റേഞ്ചറിലൂടെ പി.പി. ഷഫീലാണ് സർവീസസിനെ വിജയത്തിലേക്ക് നയിച്ചത്.
ഗോവയുടെ തുടർച്ചയായുള്ള മുന്നേറ്റങ്ങൾ സർവീസസിനെ ആദ്യ പകുതിയിൽ പ്രതിരോധത്തിലാക്കി. 15-ാം മിനുട്ടിൽ തന്നെ ഗോവ ഗോളിന് അടുത്തെത്തിയെങ്കിലും വലകുലുക്കാനായില്ല. ആദ്യ പകുതി ഗോവയുടെ മുന്നേറ്റങ്ങളിൽ നിറഞ്ഞു നിന്നു. കടുത്ത ആക്രമണ പ്രത്യാക്രമണങ്ങൾ നിറഞ്ഞ ആദ്യ പകുതി ഗോൾരഹിതമായാണ് അവസാനിച്ചത്.
രണ്ടാം പകുതിയിലും സ്ഥിതി സമാനമായിരുന്നു. രാഹുൽ രാമകൃഷ്ണന്റെ പാസിൽ പി.പി. ഷഫീലിന്റെ ഷോട്ട് ഗോവൻ ഗോളിക്ക് തടയാനായില്ല. 67-ാം മിനിറ്റിൽ ഗോവയെ ഞെട്ടിച്ച് സർവീസസ് ഒരു ഗോളിന് മുന്നിലെത്തി. ഗോൾ വഴങ്ങിയതിന് പിന്നാലെ ആക്രമണങ്ങൾ ഗോവ കടുപ്പിച്ചെങ്കിലും സർവീസസ് ഉയർത്തിയ പ്രതിരോധത്തെ മറികടക്കാനായില്ല. ഏഴാം സന്തോഷ് ട്രോഫി കിരീടത്തിൽ സർവീസസ് മുത്തമിട്ടതോടെ ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഗോവ നിരാശയോടെ മടങ്ങി.