വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ വയനാട്ടിൽ നിന്ന് ജനവിധി തേടുന്നതിൽ ഇൻഡി മുന്നണിക്കുള്ളിൽ അമർഷം. മുന്നണിയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിന് സാധിക്കുമെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. പ്രതിപക്ഷ സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാൽ പ്രധാനമന്ത്രിയാകേണ്ടയാൾ കേരളത്തിൽ മത്സരിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ഇതിലൂടെ കോൺഗ്രസ് നൽകുന്ന സന്ദേശമെന്താണ്. അപക്വമായ സമീപനമാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
ഉത്തർപ്രദേശിലെ അമേഠിയായിരുന്നു കോൺഗ്രസിന്റെ കോട്ട. അവിടെ നിന്ന് ജനവിധി തേടാൻ തയ്യാറാകാതെ ഇവിടെ വന്ന് മത്സരിക്കുന്നതിന്റെ അർത്ഥമെന്താണെന്നും അദ്ദേഹം ചോദിച്ചു. അതേസമയം സിപിഐ വിമർശനത്തിന് മറുപടിയുമായി ടി. സിദ്ദിഖ് എംഎൽഎ രംഗത്തെത്തി. കേരളത്തിൽ ഇൻഡി മുന്നണിയില്ലെന്നും യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ടി. സിദ്ദിഖ് പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനാർത്ഥിയായാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പിൽ രാജ്യം ഭരിക്കാൻ പോകുന്ന മുന്നണിയുടെ പ്രധാനമന്ത്രിയാകേണ്ട സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനുള്ള അവസരം ഇവിടുത്തെ ജനങ്ങൾക്ക് ലഭിക്കുന്നത് ചെറിയ കാര്യമല്ലെന്നും സിദ്ദിഖ് പറഞ്ഞു.