തിരുവനന്തപുരം: എഐസിസി വക്താവ് ഷമ മുഹമ്മദ് കോൺഗ്രസിന്റെ ആരുമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തി തുറന്നുപറഞ്ഞിന് പിന്നാലെയാണ് സുധാകരന്റെ പ്രതീകരണം. വിമർശനമൊക്കെ അവരോട് ചോദിച്ചാൽ മതിയെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. ചാനൽ ചർച്ചകളിൽ കോൺഗ്രസിന്റെ വക്താവ് എന്ന പേരിൽ പങ്കെടുക്കുന്ന വ്യക്തിയാണ് ഷമ മുഹമ്മദ്.
വനിതകൾക്കും, ന്യൂനപക്ഷങ്ങൾക്കും സ്ഥാനാർത്ഥി നിർണയത്തിൽ മതിയായ പരിഗണന ലഭിച്ചില്ലെന്ന വിമർശവുമായി ഷമാ മുഹമ്മദ് രംഗത്ത് വന്നിരുന്നു. 50 ശതമാനം സ്ത്രീ പ്രാതിനിധ്യം എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. അത് പാലിക്കപ്പെട്ടില്ല. വടകരയില്‍ തന്നെ പരിഗണിക്കാത്തതിലെ അതൃപ്തിയും അവർ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. പരിപാടികളില്‍ സ്റ്റേജില്‍ പോലും സ്ത്രീകള്‍ക്ക് സ്ഥാനമില്ലെന്നും എപ്പോഴും തോല്‍ക്കുന്ന സീറ്റാണ് നല്‍കുന്നതെന്നും ഷമ മുഹമ്മദ് കുറ്റപ്പെടുത്തി.
കഴിഞ്ഞ തവണ രണ്ടു വനിതകൾ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിൽ ഇത്തവണ ഒന്നായി കുറഞ്ഞു .കേരളത്തില്‍ 51 ശതമാനം സ്ത്രീകളുണ്ട്. നേതാക്കള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കണം. സംവരണ സീറ്റായതു കൊണ്ടാണ് ആലത്തൂർ രമ്യ ഹരിദാസിന് ലഭിച്ചതെന്നും അല്ലെങ്കിൽ തഴയുമായിരുന്നുവെന്നും ഷമാ മുഹമ്മദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.