ഈ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും ചർച്ചയായ ചിത്രമായിരുന്നു ‘മഞ്ഞുമ്മൽബോയ്സ്’. ചിത്രത്തിന് നിരവധി നല്ല പ്രതികരണങ്ങൾ ലഭിക്കുമ്പോൾ വ്യത്യസ്തമായ ഒരു കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ ജയമോഹന്‍. മലയാളികളെയും മഞ്ഞുമ്മൽ ബോയ്സ് സിനിമയെയും വിമർശിച്ചിരിക്കുകയാണ് പ്രശസ്ത തമിഴ് മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍. ‘മഞ്ഞുമ്മല്‍ ബോയ്സ്- കുടിച്ചുകൂത്താടുന്ന തെണ്ടികൾ’ എന്ന തലക്കെട്ടോടെയാണ് ജയമോഹൻ ബ്ലോഗിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
മഞ്ഞുമ്മൽ ബോയ്സ് തന്നെ അലോസരപ്പെടുത്തിയ ചിത്രമാണെന്നാണ് ജയമോഹൻ ബ്ലോഗിൽ കുറിച്ചത്. മലയാളികള്‍ക്ക് മദ്യപിക്കാനും ഛര്‍ദ്ദിക്കാനുമല്ലാതെ വേറൊന്നും അറിയില്ലെന്നും ജയമോഹന്റെ അഭിപ്രായം. മയക്കുമരുന്നിന് അടിമകളായ എറണാകുളത്തെ ഒരു ചെറുസംഘമാണ് മലയാള സിനിമയുടെ കേന്ദ്രബിന്ദുവെന്നും ഇദ്ദേഹം ബ്ലോഗിൽ പറയുന്നുണ്ട്. മദ്യപിക്കാതെ സന്തോഷത്തോടെ സംസാരിക്കുന്ന ആരും തന്നെ മലയാള സിനിമയിൽ ഇല്ലെന്നും ജയമോഹൻ കുറിച്ചു.
‘സമകാലീന സിനിമയില്‍ ഞാനും ഭാഗമായതിനാല്‍ ഒന്നിനെയും വിമര്‍ശിക്കുകയോ അഭിപ്രായം പറയുകയോ ചെയ്യാറില്ല. ഒരുപാട് മികച്ച അഭിപ്രായങ്ങള്‍ കിട്ടിയ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന മലയാള സിനിമ കാണാന്‍ ഇടയായി. ഓരോ സിനിമയും അതിന്റെ ലുക്കില്‍ ക്ലാസിക് ആണ്. ഇരുന്ന് കാണാന്‍ പറ്റാത്ത ബോറടിപ്പിക്കുന്ന വ്യാജ സൃഷ്ടികളാണ് അവയില്‍ ചിലത്. മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴില്‍ വന്നിരുന്നെങ്കില്‍ എല്ലാ നിരൂപകരും അതിനെ ചോദ്യം ചെയ്യുമായിരുന്നു. അതായത്, തമിഴ് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ഇത്രയും വലിയ അപകടവും വീരകൃത്യവും കേരളത്തിലെ ആ ഗ്രാമവാസികള്‍ അറിഞ്ഞിരുന്നില്ല. ഇത് ക്ലൈമാക്‌സിലേക്ക് വലിച്ചുനീട്ടാന്‍ വേണ്ടി നിര്‍മിച്ചതാണ്. മലയാള സിനിമകളില്‍ മാത്രമാണ് റിയലിസം എന്ന് പറയുന്നത് നമ്മുടെ അറിവുകേടാണ്.
മഞ്ഞുമ്മൽ ബോയ്‌സ് എന്നെ സംബന്ധിച്ച് അലോസരപ്പെടുത്തുന്ന ചിത്രമാണ്. കാരണം, അത് കാണിക്കുന്നത് കെട്ടുകഥയല്ല. ദക്ഷിണേന്ത്യയിലുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്ന കേരളത്തിലെ വിനോദ സഞ്ചാരികൾ ഇതേ മനസ്ഥിതിയാണ് പങ്കിടുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാത്രമല്ല, കാടുകളിലും അവർ എത്താറുണ്ട്. മദ്യപിക്കാനും ഛര്‍ദ്ദിക്കാനും കടന്നുകയറാനും വീഴാനും ഒക്കെ മാത്രം വേണ്ടിയാണ് അത്. മറ്റൊന്നിലും അവര്‍ക്ക് താല്‍പര്യമില്ല. സാമാന്യബോധമോ സാമൂഹികബോധമോ അവര്‍ തൊട്ടുതീണ്ടിയിട്ടില്ല. ഊട്ടിയിലും കൊടൈക്കനാലിലും കുറ്റാലത്തുമൊക്കെ മലയാളികളായ മദ്യപാനികള്‍ പൊതുനിരത്തില്‍ മോശമായി പെരുമാറുന്നത് കുറഞ്ഞത് പത്ത് തവണയെങ്കിലും ഞാൻ കണ്ടിട്ടുണ്ട്. അവരുടെ വാഹനങ്ങളുടെ ഇരുവശങ്ങളിലും ഛര്‍ദ്ദില്‍ ആയിരിക്കും. ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ കുടിച്ച ശേഷം കുപ്പി വലിച്ചെറിഞ്ഞ് പൊട്ടിക്കും.
ഓരോ വർഷവും കുറഞ്ഞത് ഇരുപത് ആനകളെങ്കിലും ഈ കുപ്പിച്ചില്ലുകൾ മൂലം കാല് വൃണപ്പെട്ട് ചരിയുന്നുണ്ട്. അതിനെ അപലപിച്ച് ഞാൻ എഴുതിയ ‘ആനവൈദ്യന്‍’ മലയാളത്തിലും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞു. എന്നാൽ ഈ സിനിമയുടെ സംവിധായകൻ ഇത് വായിച്ചിരിക്കാൻ സാധ്യതയില്ല. ഈ സിനിമയിൽ തമിഴ്‌നാട് പൊലീസ് അവരോട് പെരുമാറുന്ന രീതിയും യഥാർഥമാണ്. മർദനമല്ലാതെ അവർക്ക് ഒന്നും മനസ്സിലാകുന്നില്ല. കേരളത്തിൽ കല്യാണത്തിന് പോകുന്നത് ഒരു പരീക്ഷണമായി മാറിയിരിക്കുന്നു. ഏത് കല്യാണത്തിനും ഈ മദ്യപസംഘങ്ങൾ ബഹളമുണ്ടാക്കുന്നു. പന്തലിൽ തന്നെ ഛർദ്ദിക്കുന്നവരും കുറവല്ല. വിവാഹ ചടങ്ങിൽ വരൻ തന്നെ ഛർദ്ദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
മയക്കുമരുന്നിന് അടിമകളായ എറണാകുളത്തെ ഒരു ചെറുസംഘമാണ് മലയാള സിനിമയുടെ കേന്ദ്രബിന്ദു. മലയാളത്തിലെ മുൻനിര താരങ്ങൾ പോലും മയക്കുമരുന്ന് കേസിൽ കുടുങ്ങുന്നത് പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇവരാണ് മലയാള സമൂഹത്തെ ലഹരിക്ക് അടിമകളാക്കുന്നത്. പത്ത് വർഷം മുമ്പ് കിളി പോയി, ഒഴിവുനേരത്തെ കളി, വെടിക്കെട്ട്, ജെല്ലിക്കെട്ട് തുടങ്ങിയ ചെറുസിനിമകൾ കേരളത്തിൽ ഇറങ്ങി ലഹരിയും മയക്കുമരുന്നും വേശ്യാവൃത്തിയും സാമാന്യവൽകരിച്ചിരുന്നു. അവ ഇൻപുട്ടില്ലാത്ത വ്യാജ ചിത്രങ്ങളാണ്. ഇവയെ പ്രകൃതിദത്ത കലാസൃഷ്‌ടികളായി ബുദ്ധിജീവികൾ ആഘോഷിച്ചു. കേരളത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സർക്കാരുണ്ടെങ്കിൽ ഈ സിനിമാക്കാർക്കെതിരെ നേരിട്ട് നടപടിയെടുക്കണം. തമിഴ്‌നാട്ടിൽ മയക്കുമരുന്നിന് അടിമപ്പെട്ട സിനിമകൾ ആഘോഷിക്കുന്നവരെ ഞാൻ തെമ്മാടികളോ നീചന്മാരോ ആയി കണക്കാക്കും.
വാണിജ്യ സിനിമ ഒരു കലയല്ല. പരിശീലനമോ കലാപരമായ അറിവോ ഇല്ലാത്ത വലിയ ജനക്കൂട്ടത്തോട് ഇത് നേരിട്ട് സംസാരിക്കുന്നു. അതിന് ഒരിക്കലും കലാസ്വാതന്ത്ര്യം നൽകരുത്. ആ ദാരിദ്ര്യം ബൗദ്ധികമായ ഒരു ചെറുത്തുനിൽപ്പും നടത്താൻ കഴിയാത്ത സാധാരണക്കാരായ ജനസമൂഹത്തെ അധഃപതിപ്പിക്കും.
മദ്യപിച്ചും കലഹിച്ചും കലാപമുണ്ടാക്കിയും ഛർദ്ദിച്ചും സാധാരണക്കാരനെ അസ്ഥിരപ്പെടുത്തിയും കേരള സിനിമ എന്നും സന്തോഷത്തോടെയാണ് കാണിക്കുന്നത്. മദ്യപിക്കാതെ സന്തോഷത്തോടെ സംസാരിക്കുന്ന നാലുപേരെ മലയാള സിനിമയിൽ കണ്ടിട്ടുണ്ടോ? സിനിമയിലൂടെ ഇതിനെല്ലാം സാമൂഹിക സ്വീകാര്യത പതിയെ സൃഷ്‌ടിക്കപ്പെടുകയാണ്. സാധാരണക്കാരനെ രക്ഷിക്കുന്ന ഒരു തമിഴ് നായകനാണ് ഇന്നത്തെ മലയാള സിനിമയുടെ ഹീറോ.’- ജയമോഹൻ കുറിച്ചു.