കൊൽക്കത്ത: സന്ദേശ്ഖാലി ബലാത്സംഗക്കേസിലെ മുഖ്യ പ്രതിയായ ഷെയ്ഖ് ഷാജഹാന്റെ സിബിഐ കസ്റ്റഡി കാലാവധി നീട്ടി. മാർച്ച് 14 വരെയാണ് സിബിഐ കസ്റ്റഡി കാലാവധി നീട്ടിയത്. ബസിർഹട്ടിലെ കോടതിയാണ് നാല് ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. മാർച്ച് 14-ന് കോടതിയിൽ വീണ്ടും ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു.
കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മാർച്ച് ആറിനാണ് ഷെയ്ഖ് ഷാജഹാനെ സിബിഐയുടെ കസ്റ്റഡിയിൽ വിട്ടത്. ഇഡി ഉദ്യോഗസ്ഥരെ ഷാജഹാൻ ഷെയ്ഖ് ആക്രമിക്കാൻ ശ്രമിച്ച സാഹചര്യത്തിലാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ ഉത്തരവിട്ടത്. കേസ് സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും സിബിഐക്ക് നൽകണമെന്ന് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
സന്ദേശ്ഖാലി ലൈംഗികാതിക്രമക്കേസിലെ മുഖ്യപ്രതിയാണ് തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖ്. 56 ദിവസം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഫെബ്രുവരി 29-നാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ഷാജഹാനെ ആറ് വർഷത്തേക്ക് ചുമതലകളിൽ നിന്നും പാർട്ടി സസ്പെൻഡ് ചെയ്തു.