തിരുവനന്തപുരം: സർക്കാരിന്റെ ധൂർത്തിന്റെ ഇരകളായി വീണ്ടും പൊതുവിദ്യാലായങ്ങളിലെ കുട്ടികൾ. രണ്ട് പരീക്ഷകൾ കഴിഞ്ഞെങ്കിലും എസ്എസ്എൽസി ഉത്തരക്കടലാസുകൾ മൂല്യനിർണയ ക്യാമ്പുകളിലേക്ക് അയയ്‌ക്കുന്നതിനുള്ള സ്റ്റാംപ്, പണം എന്നിവ സ്കൂളുകൾക്ക് ഇനിയും ലഭ്യമായിട്ടില്ല. പരീക്ഷ അവസാനിച്ച് ഒരു മണിക്കൂറിനുള്ളിൽ ഉത്തരക്കടലാസുകൾ കെട്ടുകളാക്കി തിരിച്ച് തപാലിൽ അയയ്‌ക്കണമെന്ന് നിർദ്ദേശമുള്ളതിനാൽ ഇതിന്റെ തുകയും നിലവിൽ സ്കൂൾ അധികൃതർ കണ്ടെത്തുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്.
സാങ്കേതിക തകാർ മൂലമാണ് പണം നൽകാൻ കഴിയാതിരുന്നതെന്നും രണ്ട് ദിവസത്തിനുള്ളിൽ പണം അക്കൗണ്ടുകളിൽ ലഭ്യമാക്കുമെന്നുമാണ് പരീക്ഷ സെക്രട്ടറി പറയുന്നത്. മുൻ വർഷങ്ങളിലെ ഐടി പ്രാക്ടിക്കൽ പരീക്ഷകളുടെ തുക ഇപ്പോഴും കിട്ടാതിരിക്കെയാണ് തപാൽ ഫീസിന്റെ അധികഭാരം കൂടി പ്രഥമാദ്ധ്യാപകൻ സഹിക്കേണ്ടത്. 2021-ന് ശേഷം എസ്എസ്എൽസി പരീക്ഷ നടത്തുന്നതിനുള്ള ഫണ്ടും ലഭിച്ചിട്ടില്ല. സ്കൂളിന്റെ ആവശ്യങ്ങൾക്കായുള്ള പിഡി ഫണ്ടിൽ നിന്ന് എടുക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
മുൻ വർഷങ്ങളിൽ പരീക്ഷയ്‌ക്ക് മുൻപ് ഉത്തരക്കടലാസുകൾ അയയ്‌ക്കാൻ ആവശ്യമുള്ള സ്റ്റാംപ് സ്കൂളുകളിൽ എത്തിച്ചിരുന്നു. കഴിഞ്ഞ വർഷം സ്റ്റാംപിന് ആവശ്യമായ പണം ലഭ്യമാക്കിയെന്ന് അദ്ധ്യാപകർ പറഞ്ഞു. രണ്ടും ലഭിക്കാത്ത സാഹചര്യം ആദ്യമായാണ് ഉണ്ടാകുന്നത്. ഒരു ജില്ലയിലെ ഉത്തരക്കടലാസുകൾ മറ്റ് ജില്ലയിലെ ക്യാമ്പുകളിലേക്ക് അയയ്‌ക്കേണ്ടതിനാൽ 100 കുട്ടികളുള്ള ഒരു സ്കൂളിന് ശരാശരി 250 രൂപയെങ്കിലും പ്രതിദിനം ചെലവ് വരും.















