എറണാകുളം: മാസപ്പടി കേസിൽ സിഎംആർഎല്ലിന്റെ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട കേസിൽ കെഎസ്‌ഐഡിസിയെ വിമർശിച്ച് ഹൈക്കോടതി. സംഭവത്തിൽ സിഎംആർഎല്ലിൽ നിന്ന് വിശദീകരണം തേടാൻ കെഎസ്‌ഐഡിസി തയ്യാറായത് കോടതിയിൽ കേസ് എത്തിയതിന് ശേഷമാണെന്ന് കോടതി കുറ്റപ്പെടുത്തി.
ഫെബ്രുവരി 7-നാണ് കേസിൽ ഹൈക്കോടതിയുടെ ആദ്യ ഉത്തരവുണ്ടാകുന്നത്. സിഎംആർഎല്ലിൽ നിന്ന് വിശദീകരണം തേടിയത് ഫെബ്രുവരി 21-നും. അന്വേഷണം കെഎസ്‌ഐഡിസിക്ക് സഹായകരമാകുന്നതല്ലേ എന്ന് ചോദിച്ച കോടതി നിങ്ങൾ ഇരയാണെന്ന് തെളിയിക്കണമെന്നും പറഞ്ഞു.
എസ്എഫ്‌ഐഒക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ അരവിന്ദ് കാമത്താണ് ഹാജരായത്. കരിമണൽ കമ്പനിയായ സിഎംആർഎൽ, മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷൻസ്, കെഎസ്‌ഐഡിസി എന്നിവയ്‌ക്കെതിരെയാണ് അന്വേഷണമെന്ന് എസ്എഫ്‌ഐഓ കോടതിയിൽ വ്യക്തമാക്കി.