പാരീസ്: നാല് വർഷത്തിന് ശേഷം യുവേഫാ ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിലേക്ക് ടിക്കറ്റെടുത്ത് ബാഴ്‌സലോണ. പ്രീക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ നാപോളിയെ 3-1ന് തോൽപ്പിച്ചാണ് അഞ്ച് തവണ ചാമ്പ്യന്മാരായ ബാഴ്‌സ ക്വാർട്ടറിലേക്ക് പ്രവേശിച്ചത്.
മൂന്ന് ആഴ്ച മുമ്പ് നടന്ന ആദ്യപാദ പ്രീ ക്വാർട്ടറിൽ 1-1ന് സമനില വഴങ്ങിയിരുന്നു. പിന്നാലെ നടന്ന രണ്ടാം പാദ മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ബാഴ്‌സ പുറത്തെടുത്തത്. മത്സരത്തിന്റെ 17-ാം മിനിറ്റിന് മുമ്പ് തന്നെ ബാഴ്‌സ രണ്ടു ഗോളുകൾ നേടി മത്സരത്തിൽ ആതിപത്യം സ്ഥാപിച്ചു. 15-ാം മിനിറ്റിൽ ഫെർമിൻ ലോപ്പസ്, 17-ാം മിനിറ്റിൽ ജോവോ കാൻസെലോ എന്നിവരാണ് ബാഴ്‌സക്കായി വലകുലുക്കിയത്. നാപോളിക്ക് വേണ്ടി അമീർ റഹ്‌മാനി 30-ാം മിനിറ്റിൽ ആശ്വാസ ഗോൾ നേടി. രണ്ടാം പകുതിയിൽ ഇരുടീമുകളും ആക്രമിച്ച് മുന്നേറ്റങ്ങൾ നടത്തി. എങ്കിലും കൂടുതൽ ഗോളുകൾ നേടാൻ ഇരു ടീമുകൾക്കുമായില്ല. റോബാർട്ട് ലെവൻഡോസ്‌കി 83-ാം മിനിറ്റിൽ ബാഴ്‌സക്കായി വീണ്ടും വലകുലുക്കി.
ക്ലബ് അർഹതപ്പെട്ട സ്ഥാനത്തെത്തിയിട്ട് നാല് വർഷമായി. ഇത് അവിശ്വസനീയമായ ഒരു രാത്രിയാണ്. ഈ നിമിഷം നമുക്ക് ആസ്വദിക്കാനുള്ളതാണ്. -ബാഴ്സലോണ മിഡ്ഫീൽഡർ സെർജി റോബർട്ടോ പറഞ്ഞു. മികച്ച മത്സരമാണ് നടന്നത്. വിമർശനങ്ങൾക്ക് വിജയം കൊണ്ട് ഞങ്ങൾ മറുപടി പറഞ്ഞു. ഈ ടീം യൂറോപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് ഞങ്ങൾ തെളിയിച്ചു. യൂറോപ്പിലെ ഏറ്റവും മികച്ച എട്ട് ടീമുകളിലൊന്നാണ് ഞങ്ങളുടേത്. – പരിശീലകൻ സാവി ഹെർണാണ്ടസ് പറഞ്ഞു.