ന്യൂഡൽഹി: വിവാദ വാക്കൗട്ടിൽ വീണ്ടും കൊമ്പന്മാർക്ക് തിരിച്ചടി. വാക്കൗട്ട് പ്രതിഷേധത്തിൽ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്ലബ്ബ് നൽകിയ അപ്പീൽ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് (സിഎഎസ്) തള്ളി. ദേശീയ മാദ്ധ്യമങ്ങളാണ് സ്വിറ്റ്സർലൻഡിലെ ലോക കായിക കോടതിയായ സിഎഎസ് അപ്പീൽ തള്ളിയതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ 4 കോടി പിഴത്തുക ബ്ലാസ്റ്റേഴ്‌സിന് അടക്കേണ്ടി വരും. കൂടാതെ കേസുനടത്താനായി എഐഎഫ്എഫിന് ചെലവായ തുകയും ബ്ലാസ്റ്റേഴ്‌സ് നൽകണം.
കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കും മുമ്പ് കേരളാ ബ്ലാസ്റ്റേഴ്‌സ് കളംവിട്ടിരുന്നു. സുനിൽ ഛേത്രി നേടിയ വിവാദ ഫ്രീകിക്ക് ഗോളിനെ തുടർന്നായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ബഹിഷ്‌കരണം. പിന്നാലെയാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിനും ക്ലബ്ബിനുമെതിരെ നടപടി ഉണ്ടായത്. ഈ സാഹചര്യത്തിൽ പിഴയായി ചുമത്തിയിരുന്ന നാല് കോടി രൂപ രണ്ടാഴ്ചക്കുള്ളിൽ ബ്ലാസ്റ്റേഴ്സ് എഐഎഫ്എഫിന് നൽകണം.