ഹൈദരാബാദ്: കേന്ദ്രസർക്കാരിനെതിരെ പിണറായി സർക്കാർ അടക്കമുള്ളവർ നടത്തുന്ന വ്യാജ പ്രചരണങ്ങളെ തള്ളി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കേന്ദ്ര സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കുന്നതിൽ കേരളം, ബംഗാൾ, തെലങ്കാന സർക്കാരുകൾ പ്രശ്നങ്ങൾ നേരിടുന്നുണ്ടോ എന്ന മാദ്ധ്യമ പ്രവർത്തകയുടെ ചോദ്യത്തിനാണ് തെലങ്കാനയ്‌ക്ക് യാതൊരു വിധത്തിലുള്ള വിവേചനങ്ങളും നേരിടുന്നില്ലെന്നും മോദി സർക്കാർ ഫണ്ടുകളെല്ലാം അനുവദിക്കുന്നുണ്ടെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കിയത്. ‘ദ വയർ’ എന്ന മാദ്ധ്യമത്തിന് വേണ്ടി അർഫ ഖാൻ ഷെർവാനി നടത്തിയ അഭിമുഖത്തിലാണ് കേന്ദ്ര സർക്കാരിനെ ഇകഴ്‌ത്തിക്കെട്ടാൻ കൂട്ടാക്കാതെ തെലങ്കാന മുഖ്യമന്ത്രി ഒഴിഞ്ഞു മാറിയത്.
കേന്ദ്ര സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കുന്നതിൽ തെലങ്കാന സർക്കാരിന് പ്രശ്‌നങ്ങൾ നേരിട്ടിട്ടുണ്ടോ എന്നായിരുന്നു അർഫ ഖാൻ ഷെർവാനിയുടെ ആദ്യ ചോദ്യം. മോദി സർക്കാർ ഒരു ഫണ്ടും അനുവദിക്കാതിരുന്നിട്ടില്ല എന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ മറുപടി. ഇതോടെ കേരളം, കർണാടക, പശ്ചിമ ബംഗാൾ സർക്കാരുകൾ ഫണ്ടിൽ അതൃപ്തി അറിയിച്ച് ഡൽഹിയിൽ നടത്തിയ സമരത്തെപ്പറ്റി ഇടത് മാദ്ധ്യമ പ്രവർത്തക ചോദിച്ചു. എന്നാൽ ഈ ചോദ്യത്തിനും മോദി സർക്കാരിനെ കുറ്റം പറയാനോ തള്ളിപ്പറയാനോ രേവന്ത് റെഡ്ഡി തയ്യാറായില്ല. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
“തെലങ്കാനയിൽ നടക്കുന്ന വികസനം ഒരു തുടക്കം മാത്രമാണ്. എനിക്ക് അതിൽ വലിയ ഒരു സ്ഥാനം എടുക്കാൻ കഴിയില്ല. ഇതുവരെ, കേന്ദ്രത്തിൽ നിന്ന് ഫണ്ട് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് എനിക്ക് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. എനിക്ക് കേന്ദ്ര സർക്കാരിനോട് ഒരു പരാതികളൊന്നുമില്ല. കർണാടക മുഖ്യമന്ത്രിയോ മമത ബാനർജിയോ മറ്റുള്ളവരോ എന്താണ് പറയുന്നതെന്ന് എനിക്കറിയില്ല. അവർ ചെയ്യുന്ന കാര്യങ്ങൾ ഞാൻ അധികം ശ്രദ്ധിക്കാറില്ല. കാരണം അത് എന്റെ ഉത്തരവാദിത്തമല്ല. ഇപ്പോൾ, ഞങ്ങൾക്ക്(തെലങ്കാന) കേന്ദ്രവുമായി യാതൊരു പ്രശ്‌നവുമില്ല. ഞങ്ങൾക്ക് എപ്പോഴെങ്കിലും കേന്ദ്രവുമായി എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ, ഞങ്ങളത് ഉടൻ തന്നെ കേന്ദ്ര സർക്കാരിനെ ചൂണ്ടിക്കാണിക്കും”- രേവന്ത് റെഡ്ഡി പറഞ്ഞു.