ക്രിക്കറ്റ് കാർണിവലിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. 22ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാഗ്ലൂരും എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നതോടെ 17-ാമത് ഐപിഎല്ലിന് വർണാഭമായ തുടക്കമാകും. പരിക്കും താരങ്ങളുടെ പിന്മാറ്റവുമാണ് ഈ സീസണിലെ ടീമുകൾക്ക് മുന്നിലുള്ള വെല്ലുവിളി. താരങ്ങളുടെ പിന്മാറ്റത്തിൽ ബിസിസിഐക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ഫ്രാഞ്ചെസികൾ. അപ്രതീക്ഷിത പിൻമാറ്റത്താൽ പകരക്കാരെ കണ്ടെത്താൻ പ്രയാസമാണെന്നും താരലേലത്തിൽ കോടികൾ മുടക്കിയത് വെറുതെയാവുന്നു എന്നുമാണ് ടീമുകളുടെ പരാതി. പിന്മാറ്റവും പരിക്കും കാരണം ടീമുകളും പ്രതിരോധത്തിലാണ്.
ടീമുകളും നഷ്ടങ്ങളും
ഗുജറാത്ത് ടൈറ്റൻസ്: കഴിഞ്ഞ സീസണിൽ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മുൻപന്തിയിലായിരുന്നു മുഹമ്മദ് ഷമി. ലോകകപ്പിനിടെ കാൽക്കുഴക്കേറ്റ പരിക്കിനെ തുടർന്നാണ് താരത്തിന് സീസൺ നഷ്ടമാകുന്നത്. ഫെബ്രുവരിയിൽ ലണ്ടനിൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ താരം വിശ്രമത്തിലാണ്. സെപ്റ്റംബറോടെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്നാണ് സൂചന. ഷമിക്ക് പകരക്കാരനെ ഇതുവരെയും ഗുജറാത്ത് ടൈറ്റൻസ് നിശ്ചയിച്ചിട്ടില്ല.
മാത്യു വെയ്ഡ്: ടൈറ്റൻസിന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ മാത്യു വേഡിന്റെ സേവനം ലഭ്യമാകാനിടയില്ല. മാർച്ച് 21 മുതൽ 25 വരെ ടാസ്മാനിയക്ക് വേണ്ടി ഓസ്‌ട്രേലിയയിലെ ആഭ്യന്തര ടൂർണമെന്റായ ഷെഫീൽഡ് ഷീൽഡ് ഫൈനൽ കളിക്കാൻ തീരുമാനിച്ചതാണ് കാരണം. 25നാണ് ഐപിഎല്ലിൽ ഗുജറാത്ത് ടെറ്റൻസിന്റ ആദ്യമത്സരം.
ലക്‌നൗ സൂപ്പർ ജയന്റ്സ്: മാർക് വുഡ്: ടി 20 ലോകകപ്പിൽ കളിക്കേണ്ടതിനാൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡാണ് വുഡിനെ ഐപിഎല്ലിൽ നിന്ന് പിൻവലിച്ചത്. അധ്വാനഭാരം കുറയ്‌ക്കുകയാണ് ലക്ഷ്യം. പകരം വെസ്റ്റിൻഡീസ് താരം ഷമർ ജോസഫിനെ ടീമിൽ ഉൾപ്പെടുത്തി.
രാജസ്ഥാൻ റോയൽസ്: തുടർച്ചയായ രണ്ടാമത്തെ വർഷമാണ് പേസ് ബൗളറായ പ്രസിദ്ധ് കൃഷ്ണക്ക് ഐപിഎൽ നഷ്ടമാകുന്നത്. രഞ്ജി ട്രോഫിക്കിടെ പരിക്കേറ്റ താരം ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ്. പകരക്കാരനെ ഇതുവരെയും നിശ്ചയിച്ചിട്ടില്ല.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയിയും പേസ് ബൗളർ ഗസ് അറ്റ്കിൻസനും ടൂർണമെന്റിൽ നിന്ന് പിന്മാറിയത്. ജേസൺ റോയിക്ക് പകരം ഇംഗ്ലണ്ടിന്റെ തന്നെ ഫിൽ സാൾട്ടിനെയും അറ്റ്കിൻസന് പകരം ശ്രീലങ്കയുടെ ദുഷ്മന്ത ചമീരയെയുമാണ് കെകെആർ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ചെന്നൈ സൂപ്പർ കിംഗ്സ്: ന്യൂസിലൻഡിന്റെ ഓപ്പണർ ഡെവോൺ കോൺവേ തള്ളവിരലിനേറ്റ പരിക്ക് കാരണമാണ് ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുന്നത്. ശസ്ത്രക്രിയയ്‌ക്ക് വിധേയനായ അദ്ദേഹത്തിന് എട്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. പകരക്കാരനെ നിശ്ചയിച്ചിട്ടില്ല.