ടെഹ്റാൻ: ഹിജാബ് ധരിക്കാതെ കുഞ്ഞുമായി ആശുപത്രിയിൽ എത്തിയ അമ്മയുടെ വീഡിയോ ചിത്രീകരിച്ച മതപുരോഹിതനെ ചീത്തവിളിക്കുന്ന വീഡിയോ വൈറൽ. ഇറാനിലെ ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് വ്യപകമായി പ്രചരിക്കുന്നത്. ഷിയ പുരോഹിതനുമായി വാക്പോര് നടത്തിയ അമ്മയ്ക്കെതിരെ ഇറാനിയൻ ജൂഡീഷ്യറി നിയമനടപടികൾ ആരംഭിച്ചു. വീഡിയോ വിദേശ മാദ്ധ്യമത്തിന് വീഡിയോ അയച്ച് നൽകിയതിന് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യദ്രോഹ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയതെന്നാണ് സൂചന.
ഇറാനിയൻ നഗരമായ കോമിലെ ഒരു ക്ലിനിക്കിലാണ് സംഭവം നടന്നത്. കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്നാണ് യുവതി ആശുപത്രിയിൽ എത്തിയത്. എന്നാൽ തന്റെ ദൃശ്യങ്ങൾ മതപുരോഹിതൻ റെക്കോർഡ് ചെയ്യുന്നത് യുവതി കണ്ടു. വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് അവർ രോഷത്തോടെ ആവശ്യപ്പെടുന്നത് വീഡിയോയിൽ വ്യക്തമാണ്.
1979-ലെ വിപ്ലവത്തിന്റെ കാലത്ത് പകർത്തിയ ചിത്രവുമായി താരതമ്യം ചെയ്ത് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.
ഒരു ഹിജാബ് ആണോ കുഞ്ഞിന്റെ ആരോഗ്യമാണോ അമ്മയ്ക്ക് പ്രധാനം? ഇത് അടിമത്തമാണ്, കാണുമ്പോൾ തന്നെ ദേഷ്യം വരുന്നു, എന്നിങ്ങനെ പോകുന്നു പ്രതീകരണങ്ങൾ. സംഭവം വിവാദമായതോടെ ഇറാന്റെ ഹിജാബ് നിയമം വീണ്ടും ചർച്ചകളിൽ നിറയുകയാണ്. 1979 വിപ്ലവത്തിന് ശേഷമാണ് ഇറാനിൽ ശിരോവസ്ത്രം നിർബന്ധമായത്.