കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷമായതിനെ തുടർന്ന് പ്രധാന കവാടത്തിന് മുന്നിലെ ഫാർമസി അടച്ചു. കാൻസർ രോഗികളടക്കം മരുന്ന് വാങ്ങുന്ന ഫാർമസിയാണ് അടച്ചത്. സംസ്ഥാന സർക്കാർ കുടിശ്ശിക നൽകാത്തതിനെ തുടർന്നാണ് ഫാർമസി അടച്ചിടേണ്ടി വന്ന അവസ്ഥയിലെത്തിയത്.
8 മാസത്തെ കുടിശ്ശികയാണ് മരുന്ന് കമ്പനികൾക്ക് നൽകാനുള്ളത്. ഇത് നൽകാത്തതിനെ തുടർന്ന് ഇക്കഴിഞ്ഞ 10-ാം തീയതിയോടെയാണ് മരുന്ന് വിതരണക്കാർ ഫാർമസിലേക്കുള്ള മരുന്ന് വിതരണം നിർത്തി വച്ചത്. കുടിശ്ശിക തീർക്കണമെന്ന് ആവശ്യപ്പെട്ട് മരുന്ന് കമ്പനിക്കാർ ആരോഗ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ ഇതിൽ നടപടിയൊന്നും സ്വീകരിക്കാത്തിനെ തുടർന്ന് കാൻസർ രോഗികൾക്കടമുള്ള മരുന്നുകൾ വിതരണം ചെയ്യുന്നത് മരുന്ന് കമ്പനികൾ നിർത്തി വയ്‌ക്കുകയായിരുന്നു.
ഇതോടെ കാൻസർ രോഗികളും ഡയാലിസിസ് രോഗികളും ദുരിതത്തിലായിരിക്കുകയാണ്. 8,000 രൂപയ്‌ക്ക് വാങ്ങിയിരുന്ന മരുന്നുകൾ ഇപ്പോൾ 30,000 രൂപയ്‌ക്ക് പുറത്ത് നിന്നും വാങ്ങിയ ഗതികേടിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾ.