ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ ഹിന്ദു വേട്ടയുടെ കഥ അഭ്രപാളിയിലെത്തിക്കുന്ന സിനിമ “റസാക്കർ” (Razakar: The Silent Genocide of Hyderabad ) മാർച്ച് 15 ന് റിലീസ് ചെയ്യുന്നു. ചിത്രത്തിന്റെ റിലീസ് ആദ്യം തീരുമാനിച്ചത് മാർച്ച് 1- നായിരുന്നു. കഥക്കാവശ്യമായ വിപുലമായ വിഎഫ്എക്‌സ് വർക്കുകൾ കാരണം പുതിയ റിലീസ് തീയതി 2024 മാർച്ച് 15-ലേക്ക് മാറ്റിയതായി പ്രൊഡക്ഷൻ ടീം സോഷ്യൽ മീഡിയയിൽ കൂടി പ്രഖ്യാപിക്കുകയായിരുന്നു.
1947 ഓഗസ്റ്റ് 15 നും 1948 സെപ്തംബർ 17 നും ഇടയിൽ നടന്ന ഹൈദരാബാദിന്റെ വിമോചന സമരത്തെ കേന്ദ്രീകരിച്ച് നിർമ്മിച്ച സിനിമയാണിത്.ഇപ്പോഴത്തെ തെലങ്കാനയ്‌ക്കും കർണാടകയുടെയും മഹാരാഷ്‌ട്രയുടെയും ഭാഗങ്ങൾക്കിടയിൽ വിഭജിച്ചിരുന്ന ഹൈദരാബാദ് സംസ്ഥാനം, ‘ ഓപ്പറേഷൻ പോളോ ‘ എന്നറിയപ്പെടുന്ന സൈനിക ഇടപെടലിനെത്തുടർന്ന് 1948 സെപ്റ്റംബർ 17-ന് ഇന്ത്യൻ യൂണിയനിൽ ലയിച്ചു . അന്ന് നടന്ന രക്ത രൂക്ഷിതമായ സംഭവങ്ങളിലേക്ക് വെളിച്ചം വീശുകയാണ് “റസാക്കർ” ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യാനന്തരം ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിലേക്ക് സംയോജിപ്പിക്കുന്നതിനെ ചെറുത്ത ഹൈദരാബാദിലെ നൈസാമിന്റെ ഭരണകൂടവുമായി ബന്ധപ്പെട്ട ഒരു അർദ്ധസൈനിക സേനയായിരുന്നു റസാക്കർമാർ. ഹൈദരാബാദ് നാട്ടുരാജ്യത്തിന്റെ ഇന്ത്യയിലേക്കുള്ള സംയോജനത്തിനിടയിൽ റസാക്കർമാർ ഹിന്ദു ജനതയോട് ചെയ്ത അതിക്രമങ്ങളെയാണ് ഈ സിനിമ ചിത്രീകരിക്കുന്നത്.
1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വതന്ത്രമായതിന് ശേഷം, നിസാം ഉസ്മാൻ അലി ഖാൻ ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേരാൻ വിസമ്മതിച്ചു. രണ്ട് രാജ്യങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്നുവെന്ന് പറഞ്ഞ നൈസാമിന്റെ ലക്‌ഷ്യം ഹൈദരാബാദിനെ ഒരു സ്വതന്ത്ര ഇസ്‌ലാമിക രാഷ്‌ട്രമാക്കുകയായിരുന്നു. 1938-ൽ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ നേതാവായ ബഹാദൂർ യാർ ജംഗിന്റെ നേതൃത്വത്തിലാണ് റസാക്കർ സംഘം സ്ഥാപിതമായത്. ഫലത്തിൽ നൈസാമിന്റെ അനുഗ്രഹാശിസ്സുകളോടെ പ്രവർത്തിച്ച MIM എന്ന രാഷ്‌ട്രീയപാർട്ടിയുടെ കൊലപാതക സേനയായിരുന്നു റസാക്കർ സംഘം. ഒരു കാലത്തും ഇന്ത്യൻ യൂണിയനിൽ ചേരാൻ MIM ആഗ്രഹിച്ചിട്ടില്ല.ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ ഒരു മുസ്‌ലിം ഡൊമിനിയൻ ആയിരുന്നു അവരുടെ ആദ്യ അജണ്ട.
ഇന്ത്യയുടെ സ്വാതന്ത്ര്യസമയത്ത് കാസിം റസ്‌വിയുടെ നേതൃത്വത്തിൽ റസാക്കർമാർ ഗണ്യമായ അധികാരങ്ങൾ നേടി. പ്രദേശത്തെ ജനസംഖ്യയുടെ 81.1% ഹിന്ദുക്കളായിരുന്നു. 1948 ജൂൺ 9 ന്, മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീനിന്റെ റസാക്കർ നേതാവ് കാസിം റസ്വി, താൻ ആസഫ് ജാഹി രാജവംശത്തിന്റെ പതാക ചെങ്കോട്ടയുടെ കവാടങ്ങളിൽ നിന്ന് പറപ്പിക്കുമെന്ന് പരസ്യമായി പറഞ്ഞു. സായുധരായ റസാക്കർമാർ, നൈസാമിന്റെ പോലീസിന്റെയും ജില്ലാ അധികാരികളുടെയും പിന്തുണയോടെ ഒരു ഭീകര വാഴ്ച അഴിച്ചുവിട്ടു. ഹൈദരാബാദ് സംസ്ഥാനത്തെ ഹിന്ദു ജനസംഖ്യയെ നിശ്ശബ്ദമായി വംശഹത്യ ചെയ്യുകയാണ് ഉണ്ടായത്. തുടർന്നാണ് ഓപ്പറേഷൻ പോളോ എന്ന പോലീസ് നടപടി ഉണ്ടായത്. ഇന്ത്യയുടെ ആഭ്യന്തര മന്ത്രി സർദാർ പട്ടേൽ ആയിരുന്നു അതിനു മുൻകൈ എടുത്തത് .
1948 സെപ്റ്റംബർ 13 നു പുലർച്ചെ 4 മണിക്ക് ഓപ്പറേഷൻ പോളോ ആരംഭിച്ചു സോലാപൂർ സെക്കന്തരാബാദ് ഹൈവേയിലെ നൽദുർഗ് കോട്ട ആക്രമിച്ചു കൊണ്ട് ഹൈദരാബാദിന്റെ വിമോചനത്തിന് തുടക്കം കുറിച്ചു.നിസാമിന്റെ സൈന്യത്തിൽ 24,000 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അവരിൽ 6,000 പേർ മാത്രമാണ് പൂർണ്ണ പരിശീലനം നേടി സജ്ജരായവർ.എന്നാൽ ക്രൂരനായ കാസിം റസ്‌വിയുടെ നേതൃത്വത്തിലെ റസാക്കാർ 200,000 (രണ്ട ലക്ഷം ) ആയിരുന്നു. ചെറിയ തോക്കുകളും വാളുകളും മഴുവും ഒക്കെ ഉപയോഗിച്ച അവർ സംസ്ഥനത്തെ പ്രജകളെ പ്രത്യേകിച്ച് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയായിരുന്നു. എന്നാൽ ഭാരത സൈന്യത്തിന് മുന്നിൽ അമ്പേ പരാജയപ്പെട്ട നിസാം സെപ്തംബർ 17 ന് വൈകുന്നേരം 5 മണിക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചു, അങ്ങനെ സായുധ നടപടി അവസാനിപ്പിച്ചു. സെപ്റ്റംബർ 18 ന് വൈകുന്നേരം 4 മണിക്ക് ജനറൽ ജയന്തോ നാഥ് ചൗധരി ഹൈദരാബാദിലേക്ക് ഒരു കവചിത സേനയുമായി കടന്നു കയറി . മേജർ ജനറൽ എൽ എഡ്രൂസിന്റെ നേതൃത്വത്തിലുള്ള ഹൈദരാബാദ് സൈന്യം ഭാരതത്തിനു മുന്നിൽ കീഴടങ്ങി.
ഹൈദരാബാദ് ഇന്ത്യൻ യൂണിയനിൽ സംയോജിപ്പിച്ചതിനെത്തുടർന്ന് റസാക്കർ സംഘത്തലവൻ കാസിം റസ്‌വി ആദ്യം ജയിലിലായി. തുടർന്ന് പാകിസ്ഥാനിലേക്ക് താമസം മാറ്റാൻ അയാൾക്ക് അനുമതി ലഭിച്ചു, അവിടെ അയാൾക്ക് അഭയം ലഭിച്ചു. ഇന്ത്യ വിടുന്നതിനു മുൻപ് അയാൾ തന്റെ റസാക്കർ സംഘത്തിന്റെയും മജ്‌ലിസ് എന്ന അതിന്റെ രാഷ്‌ട്രീയ മുഖത്തിന്റെയും ചുമതല, ഇന്ത്യയിൽ തുടരാൻ തീരുമാനിച്ച അബ്‍ദുൾ വഹീദ് ഒവൈസി എന്ന തന്റെ നിഴലിനെ/അനുയായിയെ ഏല്പിച്ചു. അയാൾ MIM ന്റെ പേര് മാറ്റി. ഇപ്പോളത് All India Majlis-e-Ittehadul Muslimeen – AIMIM ആയി മാറി. അതായത് സ്വാതന്ത്ര്യാനന്തരം മുസ്‌ലിം ലീഗ് പേര് മാറ്റി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ആയതു പോലെ . അബുൾ വാഹിദിന് ശേഷം അയാളുടെ മകൻ സുൽത്താൻ സലാഹുദ്ദീൻ ഒവൈസി ,അതിനും പിന്നാലെ സലാഹുദ്ദീൻ മക്കൾ അക്ബറുദ്ദീൻ ഒവൈസിയും അസദുദ്ദീൻ ഒവൈസിയും മജ്‌ലിസിന്റെ നേതാക്കളായി.
ഈ സിനിമ നിസാമുമാരുടെ കീഴിൽ ഹിന്ദുക്കൾ അനുഭവിച്ച കഷ്ടപ്പാടുകളാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് നിർമ്മാതാവ് ഗുഡൂർ നാരായണ റെഡ്ഡി പറഞ്ഞു. ചരിത്രസത്യങ്ങൾ പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കുന്നതിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയവും കപട മതേതരത്വവും പങ്കുണ്ടെന്ന് ടീസർ ലോഞ്ചിനിടെ നിർമ്മാതാവ് ഗുഡൂർ നാരായണ റെഡ്ഡി പറഞ്ഞു.
റസാക്കർ ഭരണകാലത്ത് ജനങ്ങൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളിലേക്കുള്ള ഒരു നേർക്കാഴ്ചയാണ് ഈ സിനിമ നൽകുന്നത്, ഈ കാലഘട്ടത്തിൽ അവരുടെ ത്യാഗവും സഹിഷ്ണുതയും ഉയർത്തിക്കാട്ടുന്നു.
ഹൈദ്രാബാദ് സംസ്ഥാനത്തിന്റെ ഇന്ത്യയിലേക്കുള്ള സംയോജനത്തിനായുള്ള പോരാട്ടവും സംഘർഷവും അടയാളപ്പെടുത്തിയ ഈ പ്രക്ഷുബ്ധമായ കാലഘട്ടത്തിൽ റസാക്കർമാർ ഹിന്ദു ജനതയ്‌ക്കെതിരെ ചെയ്ത അതിക്രമങ്ങളെ ചിത്രീകരിക്കുകയാണ് ചിത്രം ലക്ഷ്യമിടുന്നത് .
“ഹൈദരാബാദിൽ നിസാം കാലത്ത് നടന്ന സംഭവങ്ങളെക്കുറിച്ച് ഇന്നത്തെ തലമുറ അവബോധം നേടുന്നത് പ്രധാനമാണ്. സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെല്ലാം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, സാങ്കൽപ്പിക ഘടകങ്ങളൊന്നുമില്ല, ”അദ്ദേഹം പറഞ്ഞു. നൈസാം ഭരണത്തിൻ കീഴിൽ ജീവിച്ചിരുന്നവർക്ക് 1948 സെപ്തംബർ 17, യഥാർത്ഥ സ്വാതന്ത്ര്യ ദിനത്തെ പ്രതിനിധീകരിക്കുന്നതായും അദ്ദേഹം പ്രസ്താവിച്ചു.
“റസാക്കർ: ദ സൈലൻ്റ് ജെനോസൈഡ് ഓഫ് ഹൈദരാബാദ്” എന്ന സിനിമയുടെ പ്രദര്ശനവുമായി ബന്ധപ്പെട്ടു തെലുങ്ക് രാഷ്‌ട്രീയം കലങ്ങി മറിയുകയാണ്. സിനിമയിലെ ‘ഭാരതി ഭാരതി ഉയ്യാലോ’ ഗാനത്തിൾ ആക്ഷേപകരമായ വരികൾ ഉണ്ടെന്നും അത് ഒരു മതത്തെ കുറ്റപ്പെടുത്തുന്നു എന്നും ആയിരുന്നു ആദ്യ തർക്കം. ആ വിവാദം ആരും ശ്രദ്ധിക്കാതെ ഒടുങ്ങി.
സിനിമയുടെ റിലീസ് സമയവും അതിന്റെ പ്രചരണ പരിപാടികളും പ്രീണനക്കാരെ പ്രകോപിപ്പിച്ചു.ചിത്രത്തിന്റെ ട്രെയിലറുകൾ റിലീസ് ചെയ്തത് = തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായിരുന്നു. ചിത്രത്തിനെതിരെ ബിആർഎസ് വർക്കിംഗ് പ്രസിഡൻ്റ് കെ ടി രാമറാവു,ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം), സിപിഐ നേതാവ് ബിനോയ് വിശ്വം എന്നിവർ രംഗത്തു വന്നിരുന്നു.
സിനിമയുടെ റിലീസ് നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് (എപിസിആർ) തെലങ്കാന ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തിരുന്നു. റിലീസ് തടയാൻ തെലങ്കാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് ജെ അനിൽ കുമാർ എന്നിവരടങ്ങുന്ന രണ്ടംഗ പാനൽ വിസമ്മതിച്ചു. ചിത്രത്തിന് സെൻസർ ബോർഡ് ‘എ’ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും അതിനെ ഹർജിക്കാർ വെല്ലുവിളിച്ചിട്ടില്ലെന്നും ബെഞ്ച് ഓർമിപ്പിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ്‌സി) അപ്പീൽ പരിഹാരങ്ങൾ ലഭ്യമാണെന്ന് കോടതി എടുത്തുപറഞ്ഞു. ഹൈക്കോടതിയിൽ എത്തുന്നതിനു മുമ്പ് അത്തരം പരിഹാരങ്ങൾ ആദ്യം പ്രയോജനപ്പെടുത്താൻ ബെഞ്ച് പരാതിക്കാരോട് ആവശ്യപ്പെട്ടു.
റസാക്കർ തെലുങ്ക് , തമിഴ്, കന്നഡ, മലയാളം, മറാത്തി, ഹിന്ദി എന്നിങ്ങനെ ഒന്നിലധികം ദക്ഷിണേന്ത്യൻ ഭാഷകളിലെ പ്രേക്ഷകർക്ക് കാണാനാകും. ബോബി സിംഹ, മകരന്ദ് ദേശ്പാണ്ഡെ, രാജ് അർജുൻ, വേദിക , ഇന്ദ്രജ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമർവീർ ക്രിയേഷൻ LLP യുടെ ബാനറിൽ, ഗുഡൂർ നാരായണ റെഡ്ഡി നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് യാത സത്യനാരായണയാണ്.
രഞ്ജിത്. ജി. കാഞ്ഞിരത്തിൽ