കഴിഞ്ഞ 32 ദിവസമായി സെക്രട്ടേറിയറ്റ് നടയിൽ സമരമിരിക്കുകയാണ് നാളെയുടെ വാദഗ്ദാനങ്ങളായ യുവാക്കൾ. ജോലിക്കായി, ജീവിതം ഉരുകി തീർക്കുകയാണ് സിപിഒ റാങ്ക് ഹോൾഡേഴ്സ്. പ്രതിഷേധം ശക്തമായതിന് പിന്നാലെ കണ്ണടച്ച് ഇരുട്ടാക്കുകയാണ് സർക്കാർ. അടുത്തിടെ പോലീസ് മേധാവി നിയമനം സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും ഉദ്യോഗാർത്ഥികൾ കൃത്യമായ കണക്കുകൾ നിരത്തി വായടപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പുത്തൻ കണക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി.
പോലീസ് കോൺസ്റ്റബിൾ തസ്തികയിൽ നിലവിൽ ലഭ്യമായ എല്ലാ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പുരുഷവനിതാ വിഭാഗങ്ങൾ, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള സ്പെഷ്യൽ റിക്രൂട്ട്മെൻറ് എന്നിവയ്‌ക്കായി ആകെ 5635 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. പുരുഷ വിഭാഗത്തിനുള്ള റാങ്ക് പട്ടിക കഴിഞ്ഞ വർഷം ഏപ്രിൽ 13-നാണ് റിപ്പോർട്ട് ചെയ്തത്. ഈ വിഭാഗത്തിൽ 4325 ഒഴിവുകളും വനിതാ വിഭാഗ ത്തിൽ 744 ഒഴിവുകളും റിപ്പോർട്ട് ചെയ്തു. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിനായി 557 ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 2017-ലെ ഉത്തരവ് പ്രകാരം പട്ടികവർഗ്ഗ വിഭാഗത്തിന്റെ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിനുള്ള 396 തസ്തികകളും മുൻ റിക്രൂട്ട്മെൻറിനെ തുടർന്നുണ്ടായ 31 ഒഴിവുകളും ഉൾപ്പെടുന്നു- മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
2023-ലെ ഉത്തരവ് പ്രകാരം 200 വനിത തസ്തികകളുൾപ്പെടെ 1,400 താൽക്കാലിക പോലീസ് കോൺസ്റ്റബിൾ ട്രെയിനി തസ്തികകൾ ഒരു വർഷത്തേക്ക് സ്യഷ്ടിച്ചു. തുടർന്ന് 2024 ജൂൺ വരെ ഉണ്ടാകാവുന്ന ഒഴിവുകൾ കൂടി മുൻകൂറായി പി.എസ്.സി റിപ്പോർട്ട് ചെയ്തു. ഇതുവഴി 1,400 തസ്തികകളിലേക്കുള്ള നിയമന ശിപാർശകളും മുൻകൂറായി ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ സൈബർ ഡിവിഷൻ രൂപീകരിച്ചത് വഴിയുണ്ടായ 155 ഒഴിവുകളിലേക്കും നിയമന ശുപാർശ ലഭിച്ചിട്ടുണ്ട്.
നിയമന ശിപാർശ ലഭിക്കുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്ത 3595 പേർ പരിശീലനം നേടിവരുന്നു. അവശേഷിക്കുന്ന നിയമന ശിപാർശകളിൽ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായിവരുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ വനിതാ വിഭാഗത്തിനുളള 50 ഒഴിവുകൾ ഉൾപ്പെടെ 356 ഒഴിവുകളിൽ നിയമന ശിപാർശയ്‌ക്കുള്ള നടപടികൾ പുരോഗമിച്ചുവരുന്നുവെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ധരിപ്പിച്ചത്. എന്നാൽ ഈ കണക്കുകൾ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സിപിഒ റാങ്ക് ഹോൾഡേഴ്സ് വ്യക്തമാക്കി. മുഖ്യമന്ത്രി പറഞ്ഞ് ധരിപ്പിച്ച ഓരോ കാര്യങ്ങൾക്കും കൃത്യമായ മറുപടി നൽകുമെന്ന് ഉദ്യോഗാർത്ഥികൾ അറിയിച്ചു. ഇന്ന് രാവിലെ 11.30-ന് സമര പന്തലിൽ വച്ചാകും മുഖ്യമന്ത്രിക്ക് മറുപടി നൽകുക.