തിരുവനന്തപുരം: എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയം എൽഡിഎഫിനും ഇടതുമുന്നണിക്കും തലവേദനയായിട്ട് നാളുകളേറെയായി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്എഫ്ഐ സൃഷ്ടിച്ച തലവേദന കാരണം സംസ്ഥാനത്ത് രണ്ട് മരണങ്ങളാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് എസ്എഫ്ഐക്കെതിരെ എൽഡിഎഫിനുള്ളിൽ നീരസം ശക്തമായത്. മുന്നണിയെ സഹായിക്കുന്നതിന് പകരം പ്രതിപക്ഷ സംഘടനകൾക്ക് രാഷ്ട്രീയ ആയുധം കൊടുത്ത് മുന്നണിയുടെ പേര് കളങ്കപ്പെടുത്താൻ ശ്രമിച്ചെന്നാണ് വിമർശനം.
പ്രതിഷേധങ്ങളും സർക്കാരിനെതിരെയുള്ള ആക്ഷേപങ്ങളും ശക്തമായതോടെയാണ് ജെ.എസ്.സിദ്ധാർത്ഥിന്റെ മരണം സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. എസ്എഫ്ഐയുടെ ആൾക്കൂട്ടവിചാരണയെ തുടർന്നാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ചത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അടക്കമുള്ളവരാണ് കേസിലെ പ്രതികൾ. ഇതിന് പിന്നാലെയാണ് കേരള സർവകലാശാല കലോത്സവവും സർവകലാശാല യൂണിയനായ എസ്എഫ്ഐ തകിടം മറിച്ചത്. കോഴ ആരോപണത്തെ തുടർന്ന് വിധി കർത്താവ് ഷാജിയുടെ ആത്മഹത്യ വിരൽ ചൂണ്ടുന്നതും എസ്എഫ്ഐക്ക് നേരെയാണ്.
മാർഗംകളി മത്സരത്തിൽ മാർ ഇവാനിയോസ് കോളേജിന് ഒന്നാംസ്ഥാനം നൽകിയതിനെ തുടർന്നാണ് കോഴ ആരോപണം ഉടലെടുക്കുന്നത്. ഫലത്തെ ചൊല്ലി വിധികർത്താകൾക്കെതിരെ സംഘാടകർ തന്നെ പരാതി നൽകിയത് എസ്എഫ്ഐ നേതൃത്വത്തിന്റെ അറിവോടെയായിരുന്നു. എസ്എഫ്ഐ ജില്ലാ നേതാക്കൾക്കായിരുന്നു വിവിധ കലോത്സവ കമ്മിറ്റികളുടെ ഏകോപന ചുമതല. മാനസിക – ശാരീരിക പീഡനങ്ങൾ നേരിട്ടതിനെ തുടർന്ന് ഷാജി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ഒന്നാകെ ആരോപിക്കുന്നുണ്ട്. ഇത് ചെന്ന് തറയ്ക്കുന്നതും എസ്എഫ്ഐക്ക് നേരെയാണ്.
ഇടതുമുന്നണിക്കും സർക്കാരിനും എസ്എഫ്ഐ ഉണ്ടാകുന്ന തലവേദനയിലെ നീരസം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമാക്കി. വെറ്ററിനറി സർവകലാശാലയിലെ സംഭവത്തിൽ പാർട്ടി നേതൃത്വത്തിനോട് മുഖ്യമന്ത്രി നേരിട്ട് അതൃപ്തി പങ്കു വച്ചതാണ്. എസ്എഫ്ഐയെ നിയന്ത്രിക്കാൻ സിപിഎമ്മിന് ആകുന്നില്ലെന്ന അടക്കം പറച്ചിലാണ് മുന്നണിയിൽ.