തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിനിടെ അരങ്ങേറിയ പ്രതിഷേധങ്ങളും പരാതികളും അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചു.
ഡോ. ഗോപ് ചന്ദ്രൻ, അഡ്വ. ജി മുരളീധരൻ, ആർ രാജേഷ്,ഡോ. ജയൻ എന്നിവരെയാണ് എന്നിവരെയാണ് സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്വേഷണം നടത്തി ഒരാഴ്ചയ്‌ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
നാലംഗ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർ നടപടികൾ ഉണ്ടാകുക. യൂണിയൻ കാലാവധി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച നടപടികളും റിപ്പോർട്ടിന് ശേഷമാണ് തീരുമാനിക്കുന്നത്. നിർത്തിവച്ച കലോത്സവം പൂർത്തീകരിക്കാനാണ് സിൻഡിക്കേറ്റിന്റെ തീരുമാനം.
യുവജനോത്സവത്തിൽ കോഴ വാങ്ങിയെന്ന ആരോപണം നേരിട്ട വിധികർത്താവായ ഷാജി ആത്മഹത്യ ചെയ്തതോടെയാണ് വിഷയം അതീവ ഗൗരവത്തോടെ പരിഗണിക്കാൻ അധികൃതർ തീരുമാനിക്കുന്നത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മനംനൊന്താണ് ഷാജി ആത്മഹത്യ ചെയ്തത്. കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ ഷാജി ജീവനൊടുക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ എസ്എഫ്ഐക്കെതിരെ കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്.