ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ ഇടപെട്ട അമേരിക്കയോട് സ്വരം കടുപ്പിച്ച് ഭാരതം. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അമേരിക്ക ഇടപെടേണ്ടെന്നും അസ്ഥാനത്തും, അടിസ്ഥാനമില്ലാത്തതും അനാവശ്യവുമായ പ്രതികരണമാണ് അമേരിക്ക നടത്തിയതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമം എങ്ങനെ ഇന്ത്യയിൽ നടപ്പാക്കുമെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുമെന്നായിരുന്നു അമേരിക്ക പറഞ്ഞത്. എന്നാൽ ഈ വാദത്തെ ഇന്ത്യ ശക്തമായി വിമർശിച്ചു. അസ്ഥാനത്തുള്ളതും അടിസ്ഥാനമില്ലാത്തതും അനാവശ്യവുമായ വാക്കുകളാണ് അമേരിക്ക നടത്തിയതെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വം നൽകുന്നത് സംബന്ധിച്ചാണ് പൗരത്വ ഭേദഗതി നിയമം. പൗരത്വം എടുത്തുകളയാനല്ല. പൗരത്വം ഇല്ലായ്മയേയാണ് നിയമം അഭിസംബോധന ചെയ്യുന്നത്. ഇത് അന്തസ്സ് നൽകുന്നതും മനുഷ്യാവകാശങ്ങളെ പിന്തുണയ്ക്കുന്നുതുമാണ്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിന്റെ പ്രസ്താവന തീർത്തും തെറ്റായതും ആവശ്യമില്ലാത്തതുമാണെന്ന് ഞങ്ങൾ കരുതുന്നു- വക്താവ് പറഞ്ഞു.