ന്യൂഡൽഹി: സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ ആക്രമണത്തിന് ഇരയായ 11 പേർ രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി. ആക്രമണത്തിന് ഇരയായ 5 സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം സന്ദേശ്ഖാലിയിലെ പട്ടിക ജാതി- പട്ടിക വർഗത്തെ സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചതായും സെന്റർ ഫോർ എസി/ എസ്ടി സപ്പോർട്ട് ആൻഡ് റിസർച്ച് ഡയറക്ടർ പാർത്ഥ ബിശ്വാസ് പറഞ്ഞു.
” സന്ദേശ്ഖാലിയിൽ ആക്രമണത്തിന് ഇരയായവരുടെ കൂട്ടത്തിലുള്ള 11 പേർ രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. സന്ദേശ്ഖാലിയിലെ പാർശ്വവത്കരിക്കപ്പെട്ട കുടുംബങ്ങൾക്ക് സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു അവർ രാഷ്‌ട്രപതിയെ കണ്ടത്. അവരുടെ പ്രശ്‌നങ്ങളെല്ലാം വളരെ വിഷമത്തോടെ കേട്ടറിഞ്ഞ രാഷ്‌ട്രപതി വേണ്ട നടപടികൾ ഉടനടി സ്വീകരിക്കുമെന്ന് അറിയിച്ചു.”- പാർത്ഥ ബിശ്വാസ് പറഞ്ഞു.
സന്ദേശ്ഖാലിയിൽ അടിച്ചമർത്തപ്പെട്ട ജനങ്ങൾ നിരവധിയാണ്. പട്ടിക ജാതി- പട്ടിക വർഗത്തിലെ ജനങ്ങൾ നിവധി അനീതികൾക്ക് വിധേയവരായവരാണ്. ഇവിടുത്തെ ആളുകളുടെ ജീവിതം ദുരിതപൂർണമാണെന്നും ഇത്തരം അടിച്ചമർത്തലുകൾക്കെതിരെ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ അനുകമ്പയും സ്‌നേഹവും രാജ്യത്തുടനീളമുള്ള ജനങ്ങൾ ബഹുമാനിക്കുന്നു. സന്ദേശ്ഖാലിയിലെ അടിച്ചമർത്തലുകൾക്കെതിരെ രാഷ്‌ട്രപതി സ്വീകരിക്കുന്ന നടപടികൾ ജനങ്ങൾക്ക് പുതു വെളിച്ചവും പ്രത്യാശയേകുമെന്നും ആക്രമണത്തിന് ഇരയായവരുടെ പ്രസ്താവനയിൽ പറയുന്നു.