കൊല്ലം: ജോലി വാഗ്ദാനം നൽകി ഖത്തറിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും പെൺവാണിഭത്തിന് ഇരയാക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്. കൊട്ടാരക്കര സ്വദേശി സുധീപ് ചന്ദ്രനെതിരെയാണ് ബലാത്സംഗ പരാതി ഉന്നയിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് യുവതി പരാതി നൽകിയിരുന്നു എന്നാൽ മന്ത്രി കെ. ബി ഗണേഷ്കുമാറിന്റെ ഓഫീസിലേക്ക് അയച്ച പരാതി മന്ത്രിയുടെ പേഴ്സൺ സ്റ്റാഫ് അംഗം ആരോപണവിധേയന് ചോർത്തി കൊടുത്തെന്നും യുവതി പരാതിയിൽ ആരോപിക്കുന്നുണ്ട്.
2021 നവംബറിലാണ് യുവതി ഖത്തറിൽ പോയത്. ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ പക്കൽ നിന്നും പണം ഈടാക്കിയ ശേഷമാണ് സുധീപ് അതിജീവിതയെ ഖത്തറിലേക്ക് കൊണ്ടു പോയത്. എന്നാൽ ഇവിടെ എത്തിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയും പെൺവാണിഭത്തിന് ഉപയോഗിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. മകൾ സമ്പാദിച്ച പണമെന്ന പേരിൽ സുധീപിന്റെ അക്കൗണ്ടിൽ നിന്നായിരുന്നു തനിക്ക് പണം അയച്ചിരുന്നതെന്നും പറഞ്ഞ് യുവതിയുടെ അമ്മ മുമ്പ് പോലീസിന് പരാതി നൽകിയിരുന്നു. രണ്ട് പരാതികളുടെയും അടിസ്ഥാനത്തിൽ സുധീപിനെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.