ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിന്റെ മഹോത്സവം ആരംഭിക്കുകയാണെന്നും തുടർച്ചയായി മൂന്നാം തവണയും രാജ്യത്തെ ജനങ്ങൾ എൻഡിഎ സർക്കാരിനെ തിരഞ്ഞെടുക്കുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
“ജനാധിപത്യത്തിന്റെ ഏറ്റവും വലിയ മഹോത്സവം ആരംഭിച്ചു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപിയും എൻഡിഎയും പൂർണ സജ്ജമാണ്. നല്ല ഭരണത്തിന്റെയും പൊതുസേവനത്തിന്റെയും ട്രാക്ക് റെക്കോർഡിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ ജനങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങുകയാണ്. 140 കോടി കുടുംബാംഗങ്ങളുടെയും 96 കോടിയിലധികം വോട്ടർമാരുടെയും പൂർണ പിന്തുണയും അനുഗ്രഹവും തുടർച്ചയായി മൂന്നാം തവണയും ഞങ്ങൾക്ക് ലഭിക്കുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്”- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഏപ്രിൽ 19-നാണ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിക്കുന്നത്. ഏഴ് ഘട്ടങ്ങളായാണ് പോളിംഗ് നടക്കുക. ജൂൺ ഒന്നിന് അവസാന ഘട്ട വോട്ടെടുപ്പ് പൂർത്തിയാകും. ജൂൺ 4-നാണ് ഫലപ്രഖ്യാപനം. രണ്ടാം ഘട്ടത്തിലാണ് കേരളത്തിലെ വോട്ടെടുപ്പ്. ഏപ്രിൽ 26-ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കും. മൂന്നാം ഘട്ട വോട്ടെടുപ്പ് മെയ് 7, നാലാം ഘട്ടം മെയ് 13, അഞ്ചാം ഘട്ടം മെയ് 20, ആറാം ഘട്ടം മെയ് 25, ഏഴാം ഘട്ടം ജൂൺ 1 എന്നിങ്ങനെയാണ്.