പതിനൊന്ന് തരം ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്വന്തമായുള്ള രാധാമണിയമ്മയെ മിക്ക മലയാളികൾക്കും അറിയാം. ജെസിബിയും ക്രെയിനുമടക്കം 11 ഡ്രൈവിംഗ് ലൈസന്‍സുള്ള ഇന്ത്യയിലെ ഏക വനിതയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് പ്രമുഖ വാഹന നിര്‍മാതാവ് ആനന്ദ് മഹിന്ദ്ര. ജീവിതത്തോടുള്ള അടങ്ങാത്ത ആസക്തി, എന്ന കുറിപ്പൊടെ പങ്കുവെച്ച എക്സ് പോസ്റ്റിൽ പ്രായം വെറും നമ്പറാണെന്നും അദ്ദേഹം കുറിച്ചു.
An insatiable appetite for life…
And a desire to leave behind her footprint—or her foot on as many pedals as possible.
Age is truly just a number for her…
She’s my #MondayMotivation pic.twitter.com/xjqkAfF1uO
— anand mahindra (@anandmahindra) May 6, 2024
കൊച്ചി തോപ്പുംപടി സ്വദേശിനിയാണ് രാധാമണിയമ്മ. 30 വയസിൽ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയായ ഭർത്താവാണ് കാര്‍ ഓടിക്കാന്‍ പഠിപ്പിച്ചത്. 1970ൽ കൊച്ചിയിൽ ഡ്രൈവിംഗ് സ്‌കൂള്‍ ആരംഭിച്ചയാളാണ് രാധാമണിയമ്മയുടെ ഭർത്താവ് . പിന്നീട് രാധാമണിയമ്മ വാഹനങ്ങളെ ഇഷ്ടപ്പെടാൻ തുടങ്ങുകയായിരുന്നു.
തുടർന്ന് 1988 ൽ ബസ് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി. 2004ല്‍ ഒരു അപകടത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ടമായതോടെ കുടുംബം നോക്കാനായി ഡ്രൈവിംഗ് സ്‌കൂളിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. ഹെവി വെഹിക്കിള്‍ ലൈസന്‍സ് നേടിയ ആദ്യ മലയാളി വനിത കൂടിയാണ് രാധാമണി.
രാജ്യത്ത് ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഭാരവും ശേഷിയും അടിസ്ഥാനമാക്കി പല വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. അതില്‍ ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ലൈറ്റ്, ഹെവി ഗുഡ്സ് വാഹനങ്ങള്‍, ബസുകള്‍, എക്സ്‌കവേറ്റര്‍, ഫോര്‍ക്ക്ലിഫ്റ്റ്, ക്രെയിന്‍, റോഡ് റോളര്‍, ട്രാക്ടര്‍, കണ്ടെയ്നര്‍ ട്രെയിലര്‍ ട്രക്ക്, ബസ്, ലോറി തുടങ്ങി പല വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് രാധാമണിയമ്മയ്‌ക്കുണ്ട്.