കോളേജിലെ പരിപാടിക്കിടെ ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിനെ കോളേജ് പ്രിൻസിപ്പൽ അപമാനിച്ച സംഭവം വിവാദമായി മാറിയിരിക്കുകയാണ്. നിരവധി പേർ വിഷയത്തിൽ പ്രതികരിച്ചെങ്കിലും ജാസി ഗിഫ്റ്റ് വിശദമായൊരു മറുപടി പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ, വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് താരം.
‘കരിയറിൽ തനിക്ക് ഇതുപോലൊരു അനുഭവം ഇതുവരെയും നേരിട്ടിട്ടില്ല. സജിൻ പാടാനായി തുടങ്ങിയതും പ്രിന്‍സിപ്പിൾ സ്റ്റേജിൽ കയറി വന്ന് മൈക്ക് പിടിച്ചുവാങ്ങി ഒരാള്‍ മാത്രം പാടിയാല്‍ മതിയെന്ന് പറയുകയുമായിരുന്നു. പ്രിൻസിപ്പലിനെ പ്രകോപിപ്പിച്ച കാര്യം എന്താണെന്ന് അറിയില്ല.
ഇതൊരു പെയ്ഡ് പരിപാടിയാണ്. അതിനാൽ, ഇത് ഇവിടെ അനുവദിക്കില്ലെന്നാണ് അവർ മൈക്കിലൂടെ പറഞ്ഞത്. ഞാൻ എന്ന ഭാവത്തോടെയാണ് അവർ പെരുമാറിയത്. ഗായകന്‍ എന്നതിലുപരി അവരെപ്പോലെ പഠിച്ച് ഡോക്ടറേറ്റ് എടുത്തിട്ടുള്ള വ്യക്തിയാണ് ഞാനും. പരിപാടിയില്‍ എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ പാട്ട് തുടങ്ങുന്നതിനുമുമ്പോ അല്ലെങ്കില്‍ പാടി കഴിഞ്ഞോ അവര്‍ക്ക് പറയാമായിരുന്നു. അല്ലാതെ ഒരാള്‍ പാടിക്കൊണ്ടിരിക്കെ മൈക്ക് പിടിച്ചുവാങ്ങുന്നത് അംഗീകരിക്കാനാവില്ല. ഏറ്റവും വലിയ തമാശ പാട്ട് പാടുന്നതിന്, പരിപാടിയില്‍ എന്നെ സ്വാഗതം ചെയ്തത് അവരായിരുന്നു.’- ജാസി ഗിഫ്റ്റ് പറഞ്ഞു.
എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ നടന്ന പരിപാടിക്കിടെയാണ് ജാസിഗിഫ്റ്റിന്റെ മൈക്ക് പ്രിൻസിപ്പൽ പിടിച്ചു വാങ്ങിയത്.
ജാസി ഗിഫ്റ്റ് രണ്ടാമത്തെ ഗാനം പാടുന്നതിനിടയിലായിരുന്നു സംഭവം. ജാസിഗിഫ്റ്റിനൊപ്പം പാടാനായി എത്തിയതായിരുന്നു സജിൻ ജയരാജ്.