ലക്നൗ: റേവ് പാർട്ടിയിൽ പാമ്പിൻ വിഷം വിതരണം ചെയ്ത കേസിൽ യൂട്യൂബറും ബിഗ് ബോസ് താരവുമായ എൽവിഷ് യാദവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് എൽവിഷിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ സൂരജ്പൂരിലെ ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി.
കേസിൽ എൽവിഷുൾപ്പെടെ ആറ് പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പാർട്ടി നടന്ന സ്ഥലത്ത് നിന്നും ശേഖരിച്ച സാമ്പിളുകളിൽ ചിലതിൽ പാമ്പിന്റെ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് എൽവിഷിനെ അറസ്റ്റ് ചെയ്തത്. നേരത്തെ എൽവിഷ് ഉൾപ്പെടെയുള്ള പ്രതികളെ പോലീസ് ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ വർഷം നവംബർ മൂന്നിന് നടന്ന പാർട്ടിയിലാണ് സംഭവം. റേവ് പാർട്ടിക്കായി പാമ്പുകളെ ഉപയോഗിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. സ്ഥലത്ത് നിന്നും അഞ്ച് മൂർഖൻ പാമ്പിനെയും ഒമ്പത് പാമ്പുകളെയും പോലീസ് കണ്ടെത്തി. പരിപാടികളിൽ അപൂർവയിനം പാമ്പുകളെ ഉപയോഗിച്ചതിനും യൂട്യൂബർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.