ന്യൂഡൽഹി: കടൽക്കൊള്ളക്കാരിൽ നിന്ന് എം വി റുവാനെന്ന ചരക്കുകപ്പലിനെ മോചിപ്പിച്ചതിന് പിന്നാലെ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെയും കസ്റ്റഡിയിലെടുത്ത് നാവികസേന. കടൽക്കൊള്ളക്കാരിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ നാവികസേനയുടെ ഡ്രോണുകൾക്ക് നേരെയും കപ്പലുകൾക്ക് നേരെയും കടൽക്കൊള്ളക്കാർ വെടിയുതിർത്തിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ നിയമപ്രകാരം ഇവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് തീരുമാനം. കഴിഞ്ഞ വർഷം വിജ്ഞാപനം ചെയ്ത മാരിടൈം ആന്റി പൈറസി ആക്ട് പ്രകാരമാണ് നീക്കം.
പിടിക്കപ്പെടുന്ന കടൽക്കൊള്ളക്കാരെ നിരായുധരാക്കുകയും, മറ്റ് കപ്പലുകൾക്ക് ഭീഷണി ഉണ്ടാകില്ലെന്ന് ഉറപ്പാക്കി നാടുകടത്തുന്നതുമാണ് സാധാരണ രീതി. എന്നാൽ നിലവിൽ പിടിയിലായ സൊമാലിയൻ കടൽക്കൊള്ളക്കാർ നാവികസേനയുടെ ഹെലികോപ്റ്ററിന് നേരെയും യുദ്ധക്കപ്പലിന് നേരെയും വെടിയുതിർത്തിരുന്നു. ഇവരെ വിട്ടയച്ചാൽ വീണ്ടും സംഘടിതമായ രീതിയിൽ ആക്രമണം നടത്തുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
കടൽക്കൊള്ളക്കാരിൽ നിന്നും മോചിപ്പിച്ച മാൾട്ട ചരക്കുകപ്പലിനെ ഇന്ത്യയിലേക്ക് എത്തിക്കണോ, അതോ മാൾട്ട ഉടമകൾക്ക് ഉടനെ കൈമാറണമോ എന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. 40 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് ചരക്കുകപ്പലിനെ കടൽക്കൊള്ളക്കാരിൽ നിന്ന് മോചിപ്പിക്കാനായത്. കപ്പലിലുണ്ടായിരുന്ന 17 നാവികരേയും രക്ഷപ്പെടുത്താനായിട്ടുണ്ട്. ഇന്ത്യൻ തീരത്ത് നിന്ന് 2600 കിലോമീറ്റർ അകലെയായിട്ടാണ് ദൗത്യം നടന്നത്.















